രാജ്യം ബാഹ്യഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേതെന്ന് വി മുരളീധരൻ എം പി . സി.പി.എം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുമ്പോള്‍ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി അത് പ്രകടിപ്പിക്കുകയും ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്ന് വി മുരളീധരൻ എം പി ആവശ്യപെട്ടു.
ചൈനയുമായുള്ള യുദ്ധ കാലഘട്ടം മുതല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരില്‍ ഇ.എം.എസിന് ഉള്‍പ്പെടെ ജയിലില്‍ കിടക്കേണ്ടിവന്ന പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്. രാജ്യം ശത്രുരാജ്യങ്ങളില്‍നിന്നു ഭീഷണി നേരിടുമ്പോള്‍ രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നതിനു പകരം ശത്രുരാജ്യത്തോടാണ് കോടിയേരി കൂറ് പ്രകടിപ്പിക്കുന്നത്.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ കണ്ടുകൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേത്. മാധ്യമങ്ങള്‍ ഉള്‍പ്പെടെ നടത്തിയ എല്ലാ സര്‍വേകളും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് കനത്ത തകര്‍ച്ച നേരിടുമെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ പരാജയം മുന്നില്‍ കണ്ട്, പാക് അനുകൂല നിലപാടിലൂടെ കേരളത്തിലെ ന്യൂനപക്ഷ മുസ്ലിം സമുദായത്തെയെങ്കിലും ഒപ്പം നിര്‍ത്താനുള്ള ആസൂത്രിതമായ ശ്രമാണ് കോടിയേരിയുടെ ദേശവിരുദ്ധ പ്രസ്താവനയ്ക്കു പിന്നിലുള്ളതെന്നും വി മുരളീധരൻ എം പി പറഞ്ഞു.