കൊച്ചി: വധഗൂഢാലോചനക്കേസിൽ സ്വകാര്യ സൈബർ ഹാക്കർ സായി ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.
ചോദ്യം ചെയ്യാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയതിനു പിന്നാലെയാണ് സായി മുൻകൂർ ജാമ്യത്തിനായുള്ള നീക്കം നടത്തിയത്. അതേ സമയം കേസിൽ പോലീസ് പീഡനമാരോപിച്ച് സായ് ശങ്കർ നൽകിയ മറ്റൊരു ഹർജിയും സിംഗിൾ ബഞ്ച് ഇന്ന് പരിഗണിക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായി ശങ്കർകൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിൽ വച്ചും കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. എന്നാൽ ദിലീപിന്റെ ഫോണിലെ പേഴ്സണൽ വിവരങ്ങൾ കോപ്പി ചെയ്തു കൊടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്ന് സായി ശങ്കറിന്റെ വാദം.

