ഭോപ്പാൽ: ഭാര്യയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം നടന്നത്. ദിനേശ് മാലിയുടെ ഭാര്യ യശോദയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ദിനേശ് മാലിയെ പോലീസ് പിടികൂടി. ദിനേശ് യശോദയോട് ഭക്ഷണം നല്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കാൻ യുവതി പറഞ്ഞു. ഇത് പ്രകോപനത്തിന് കാരണമാവുകയും യുവതിയെ ഭർത്താവ് കിണറ്റിലെറിഞ്ഞ് കൊല്ലുകയുമായിരുന്നു. തുടർന്ന് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദിനേശ് ഭാര്യയോട് ഭക്ഷണം ചോദിച്ചപ്പോൾ താൻ വീട്ടുജോലിയിലാണെന്നും ഭക്ഷണം പാകം ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നും യശോദ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ദിനേശ് ഭാര്യയുമായി വഴക്കിടുകയും അലക്കാനുപയോഗിക്കുന്ന ബാറ്റെടുത്ത് തലക്കടിക്കുകയുമായിരുന്നു.
തടയാൻ ശ്രമിച്ച മകളെയും ദിനേഷ് മർദിച്ചു. അടിയേറ്റ് അവശയായി കിടന്ന ഭാര്യയെ കിണറ്റിലെറിഞ്ഞ് ദിനേശ് വീട്ടിൽ നിന്നോടിപ്പോവുകയായിരുന്നുവെന്നാണ് വിവരം.മകൾ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് യശോദയുടെ മൃതദേഹം പുറത്തെടുത്തത്.