കൊച്ചി: ആലുവയില്‍ ദുരഭിമാനത്തിന്‍റെ പേരില്‍ അച്ഛൻ വിഷം കൊടുത്ത് കൊന്ന മകളുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം. രാവിലെ കളമശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നില്‍കും.
ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിനാണ് കുട്ടിയുടെ അച്ഛൻ അബീസ് കമ്പി വടികൊണ്ട് അടിച്ച് കൈയ്യും കാലും ഒടിച്ചശേഷം ബലമായി കളനാശിനി വിഷം കൊടുത്ത് മകളെ കൊന്നത്. പതിനാലുകാരി അനുഭവിച്ചത് ക്രൂരപീഡനമെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്.
മകളെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചതിന് അബീസിനെ പോലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 342, 324, 326–എ, 307 വകുപ്പുകളും ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ 75–ാം വകുപ്പുമാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇയാള്‍ നിലവിൽ റിമാൻഡിൽ ജയിലിലാണ്.
ഒക്ടോബർ മാസം 29 ന് ഞായറാഴ്ച്ചയായിരുന്നു അച്ഛന്‍റെ കൊടും ക്രൂരത. ആദ്യം കമ്പി വിടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചശേഷം അബീസ് കളനാശിനി കുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. അമ്മയേയും സഹോദരനേയും ബലം പ്രയോഗിച്ച് വീടിനു പുറത്താക്കിയായിരുന്നു മകളോട് അച്ഛന്‍റെ ഈ കൊടും ക്രൂരത. സഹപാഠിയായ ഇതര മതത്തില്‍പെട്ട ആണ്‍കുട്ടിയുമായുള്ള പ്രണയമായിരുന്നു അച്ഛന്‍റെ വൈരാഗ്യത്തിന് കാരണം. പ്രണയ ബന്ധം അറിഞ്ഞ പിതാവ് ഫോൺ ഉപയോഗിക്കുന്നതിനടക്കം മകളെ നേരത്തെ വിലക്കിയിരുന്നു. പെൺകുട്ടിയുടെ ഫോൺ പിടിച്ചു വക്കുകയും ചെയ്തു.
എന്നാല്‍ മറ്റൊരു ഫോൺ ഉപയോഗിച്ച് പെൺകുട്ടി സഹപാഠിയുമായുള്ള സൗഹൃദം തുടര്‍ന്നു .ഇതറിഞ്ഞ അബീസ് ഒക്ടോബർ 29 ഞായറാഴ്ച രാവിലെയാണ് മകളെ കമ്പി വടികൊണ്ട് അടിച്ച് കൈയ്യും കാലും ഒടിച്ചത്. പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിച്ചു. വിഷം അകത്തു ചെന്ന കുഴഞ്ഞു വീണ പെൺകുട്ടിയെ വീട്ടിലുള്ള മറ്റുള്ളവര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസിനോട് പിതാവിന്‍റെ ക്രൂരത മകള്‍ തന്നെയാണ് മൊഴിയായി നല്‍കിയത്. ആശുപത്രിയിലെത്തി മൊഴിയെടുത്ത മജിസ്ട്രേറ്റിനോടും കുട്ടി ഇതേ കാര്യം ആവര്‍ത്തിച്ചു .ഈ മൊഴിപ്രകാരം പിതാവിനെ പോലീസ് കഴിഞ്ഞ ബുധനാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കുട്ടി ചൊവ്വാഴ്ച വൈകിട്ട് നാലേ മുക്കാലോടെയാണ് മരിച്ചത്.