കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക്ക് ആലവുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനായി വീട്ടിൽ എത്തിച്ചപ്പോൾ കണ്ട കാഴ്ച ഹൃദയം നുറുങ്ങുന്നതായിരുന്നു. പ്രതിയെ കണ്ടപാടെ കരഞ്ഞ് തളർന്ന അമ്മ ആക്രോശതോടെയാണ് ഓടിയടുത്തത്.
ഒരു നാട് മുഴുവൻ ആ അമ്മയോടൊപ്പം അവിടെ നിസ്സഹായരായി വേദനയോടെ നോക്കി നിന്നു. പ്രതിയുടെ നേരെ ഏതു സമയവും ആക്രമണമുണ്ടാകാം എന്ന പശ്ചാത്തലത്തിൽ പോലീസ് വൻ സുരക്ഷാ സന്നാഹത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്.
കൊല നടന്ന ആലുവ മാർക്കറ്റ് പരിസരത്ത് എത്തിച്ചാണ് പ്രതിയുമായി ആദ്യം തെളിവെടുപ്പ് നടത്തിയത്. പോലീസിന്റെ കനത്ത സുരക്ഷാവലയത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. കൊല്ലപ്പെട്ട കുട്ടിയുമായി മാർക്കറ്റിലെത്തുന്നതിന് മുമ്പ് പോയ കടകളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയുടെ തെളിവെടുപ്പ് വാർത്ത അറിഞ്ഞതോടെ ജനങ്ങൾ ആലുവ മാർക്കറ്റ് പരിസരം വളഞ്ഞു. പ്രതിക്ക് നേരെ ജനങ്ങളുടെ കടുത്ത പ്രതിഷേധവും ഉയര്‍ന്നിരുന്നു.