ഇസ്ലാമാബാദ്: കാശ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരേ പോരാടാൻ പാക് ഭീകരർക്ക് പരിശീലനം നൽകിയിരുന്നെന്ന കുറ്റസമ്മതവുമായി മുൻ പാകിസ്ഥാൻ പ്രസിഡന്‍റ് പർവേസ് മുഷറഫ്. കൊടുംഭീകരൻമാരായ ഒസാമ ബിൻ ലാദനും ജലാലുദ്ദീൻ ഹഖാനിയും പാക്കിസ്ഥാന്‍റെ വീരൻമാരായിരുന്നെന്നും മുഷറഫ് വെളിപ്പെടുത്തി. പാക് രാഷ്ട്രീയ പ്രവർത്തകനായ ഫർഹത്തുള്ള ബാബർ പുറത്തുവിട്ട വീഡിയോയിലാണ് മുഷറഫിന്‍റെ വിവാദ വെളിപ്പെടുത്തൽ. കാശ്മീരിൽ ഇടപെടൽ നടത്തുന്നില്ലെന്ന പാക്കിസ്ഥാന്‍റെ അവകാശവാങ്ങൾ പൊളിക്കുന്നതാണ് മുഷറഫിൻറെ തുറന്നുപറച്ചിൽ.
1979-ൽ സോവിയറ്റിനെ പുറത്താക്കാനാണു പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിൽ മത തീവ്രവാദം അവതരിപ്പിച്ചത്. പല രാജ്യങ്ങളിൽ നിന്നുള്ള മുജാഹിദ്ദീൻ പ്രവർത്തകരെ പാക്കിസ്ഥാൻ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് പരിശീലിപ്പിച്ച ശേഷം അവർക്ക് ആയുധങ്ങൾ നൽകി. ലഷ്‌കർ ഇ ത്വയ്ബ പോലുള്ള വിവിധ തീവ്രവാദ സംഘടനകൾ ഈ കാലഘട്ടത്തിലാണ് ഉയർന്നുവന്നത്. അവർ പാക്കിസ്ഥാന്‍റെ ഹീറോകളായിരുന്നു. ഹഖാനിയും ഒസാമ ബിൻ ലാദനും വീരൻമാരായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ആ വീരൻമാർ ഇപ്പോൾ വില്ലൻമാരായി മാറിയിരിക്കുന്നു എന്നും മുഷറഫ് വിഡിയോയിൽ പറയുന്നു.