Tuesday, April 30, 2024
spot_img

മുട്ടിൽ മരം മുറി കേസ്; മുൻ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്ത് പോലീസ്

വയനാട്: മുട്ടിൽ മരം മുറി കേസിൽ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിൽ. മുൻ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ കെ.കെ അജിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മുൻ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തത്.

അനധികൃത മരം മുറിക്ക് കൂട്ടു നിന്നതിനാണ് കെ.കെ അജിയെ കേസിൽ പ്രതി ചേർത്തത്. ഇതിന് പിന്നാലെ ഇയാൾ മുൻ‌കൂർ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി തള്ളിയതോടെയാണ് അജിയെ പോലീസ് അറസ്റ്റ് ചെയ്തത്.

എന്താണ് മരംമുറി വിവാദം?

2020 ഒക്ടോബർ 24 ന് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇറക്കിയ ഉത്തരവും അതുമായി ബന്ധപ്പെട്ട നടപടികളുമാണ് മരംമുറി വിവാദത്തിന് കാരണമാകുന്നത്. 1964-ലെ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരം പതിച്ച് നൽകിയ ഭൂമിയിൽ കർഷകർ വെച്ച് പിടിപ്പിച്ചതും സ്വമേധയാ കിളിർത്തുവന്നതുമായ മരങ്ങൾ മുറിക്കാൻ കർഷകർക്ക് തന്നെ അവകാശം നൽകികൊണ്ടുള്ള ഉത്തരവാണിത്. ഭൂമി പതിച്ച് നൽകുന്ന സമയത്ത് വൃക്ഷ വില അടച്ച് റിസർവ് ചെയ്തതതിൽ ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം കർഷകർക്ക് മാത്രമാണെ ന്നും അപ്രകാരമുള്ള മരങ്ങൾ അവർക്ക് മുറിക്കാവുന്നതാണെന്നും അതിന് പ്രത്യേകിച്ച് ആരുടെയെങ്കിലും അനുവാദം വാങ്ങേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കൂടാതെ, അപ്രകാരമുള്ള മരങ്ങൾ മുറിക്കുന്നതിന് തടസപെടുത്തുന്ന രീതിയിൽ ഉത്തരവുകൾ പാസാക്കുന്നതോ, നേരിട്ട് ഇടപെടുന്നതോ ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കി അങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ഈ ഉത്തരവിന്റെ മറവിൽ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭൂമിയിൽ സർക്കാരിലേക്ക് റിസർവ് ചെയ്ത മരങ്ങൾ വ്യാപകമായി മുറിച്ചുവെന്നും നിക്ഷിപ്ത വനഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ച് നീക്കിയെന്നും വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യാണ് പുറംലോകം വിഷയം അറിയുന്നത്. വയനാട്ടിലെ മുട്ടിൽ മരം മുറിയായിരുന്നു പ്രധാന വിവാദ വാർത്ത. എന്നാൽ തൃശൂർ, ഇടുക്കി, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളിലും ഉത്തരവിന്റെ മറവിൽ മരങ്ങൾ മുറിച്ചു.

Related Articles

Latest Articles