തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിലെ അന്വേഷണറിപ്പോര്‍ട്ട് എ.ഡി.ജി.പി (ADGP) എസ്.ശ്രീജിത്ത് മടക്കി അയച്ചു. വനം ഉദ്യോഗസ്ഥരുടെ ഇടപെടലുകളെ കുറിച്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ കൃത്യമായ വിവരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മരം മുറിയിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെ കുറിച്ച് കൃത്യമായി പറയുന്നില്ല. ഡി എഫ് ഒ രഞ്ചിത്ത്, മുൻ റെയ്ഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരായ കണ്ടെത്തലിലും കൃത്യതയില്ല. ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസർ ഷെമീറിനെതിരെ പ്രതികൾ ഉന്നിയിച്ച ആരോപണങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് സസ്പെൻ്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് വിവാദമായിരുന്നു. ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്തത്. മര വ്യാപാരികൾക്കും വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ഇടയിൽ അധികാര ദല്ലാളായി ഇയാൾ പ്രവർത്തിച്ചിരുന്നെന്ന് പൊലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.

