ടെൽ അവീവ് : ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ സ്ത്രീകൾക്കെതിരെ കടുത്ത ലൈംഗികാതിക്രമങ്ങൾ നടന്നതായി റിപ്പോർട്ട്. വേദനാജനകമായ ലൈംഗികാതിക്രമങ്ങൾ പരക്കെ അരങ്ങേറിയതായാണ് ലഭ്യമാകുന്ന വിവരം. ഇരകളിലൊരാളും രണ്ട് കുട്ടികളുടെ അമ്മയുമായ ഗാൽ അബ്‌ദുഷയെ ആക്രമണത്തിന് ശേഷം കാണാതായിരുന്നു. അർദ്ധനഗ്നയായി, മുഖം തിരിച്ചറിയാനാകാത്ത വിധത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് പിന്നീട് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗാൽ അബ്‌ദുഷ ബലാൽസംഗം ചെയ്യപ്പെട്ടതായും ഹമാസ് ആക്രമണത്തിൽ ഇസ്രായേലി സ്ത്രീകൾ നേരിട്ട ക്രൂരതയുടെ പ്രതീകമാണ് അവരെന്നും പോലീസ് പറയുന്നു.
ഗാസ അതിർത്തി, കിബത്സിം തുടങ്ങിയ സ്ഥലങ്ങളിൽ അക്രമികൾ അഴിഞ്ഞാടിയിരുന്നു. കുറഞ്ഞത് ഏഴിടങ്ങളിലെങ്കിലും ഇസ്രായേൽ സ്ത്രീകളും പെൺകുട്ടികളും പീഡിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. പലരുടെയും ശരീരം വികൃതമാക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. അതേസമയം, ഗാൽ അബ്‌ദുഷയുടെ മൃതദേഹം കണ്ടെത്തിയ ഹൈവേ ടൂട്ടിൽ ഒട്ടേറെ സ്ത്രീകൾ ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ടതിനും കൊല്ലപ്പെട്ടതിനും ദൃക്‌സാക്ഷികളുണ്ട്. ഗാൽ അബ്‌ദുഷയുടേതിന് സമാനമായി മുപ്പതിലധികം മൃതദേഹങ്ങളിൽ ക്രൂര പീഡനത്തിന്റെ തെളിവുകൾ ശേഷിച്ചിരുന്നതായും ആരോഗ്യപ്രവർത്തകർ പറയുന്നു. ഹമാസ് ആക്രമണത്തിനിടെ ആയുധധാരികളായ അക്രമികൾ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നത് കണ്ടതായി നിരവധിപേർ മൊഴി നൽകിയിട്ടുണ്ട്. പീഡിപ്പിച്ച ശേഷം ശരീരഭാഗങ്ങൾ മുറിച്ചു മാറ്റി റോഡിലേക്ക് എറിയുന്നത് കണ്ടതായും ഒരു യുവതി മൊഴി നൽകി.
ഒരു സ്ത്രീയുടെ തുടയിലും അരക്കെട്ടിലും ആണി തറച്ചിരുന്നു. ഇതുൾപ്പെടെയുള്ള ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നിട്ടുണ്ട്. കൂടാതെ, ഗാസയ്ക്ക് സമീപമുള്ള ഒരു താവളത്തിൽ കൊല്ലപ്പെട്ട രണ്ട് സൈനികരുടെ ജനനേന്ദ്രിയത്തിൽ നേരിട്ട് വെടിവച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേൽ സൈന്യമാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടത്. അതേസമയം, ഹമാസിന്റെ അതിക്രമങ്ങൾക്കെതിരെ യു. എന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പ്രതികരിച്ചില്ലെന്ന് ഇസ്രായേൽ ആക്ടിവിസ്റ്റുകൾ വിമർശിച്ചു. എന്നാൽ, ലൈംഗികാതിക്രമ ആരോപണങ്ങൾ ഹമാസ് നിഷേധിച്ചിരിക്കുകയാണ്. ഒക്ടോബർ ഏഴിലെ കലുഷിതമായ അന്തരീക്ഷവും മതപരമായ ചടങ്ങുകളും മുൻനിർത്തി ഫോറൻസിക് പരിശോധനകളും മറ്റും നടത്താതെ മൃതദേഹങ്ങൾ തിടുക്കത്തിൽ പോലീസ് സംസ്കരിക്കുകയായിരുന്നു. അതിനാൽ തന്നെ, പല അതിക്രമ സംഭവങ്ങളിലെയും തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇരകളുടെയും സാക്ഷികളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ വർഷങ്ങൾക്ക് ശേഷമാകും ലൈംഗികാതിക്രമ കേസുകളിൽ വിചാരണ നടക്കുക. ഇത്തരം സംഘർഷവേളകളിൽ ക്രിമിനൽ കേസുകളെക്കാൾ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് നിയമവിദഗ്ധനായ ആദിൽ ഹക്ക് പറയുന്നു.