കോഴിക്കോട്: മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട്ട് വിജയ് സങ്കല്‍പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആചാരസംരക്ഷണം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി .ഇവിടത്തെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സുപ്രീംകോടതിയ്ക്ക് മുമ്പാകെ വയ്ക്കും, തെളിയിക്കും. ജനങ്ങളുടെ വിശ്വാസത്തിന് ഭരണഘടനയുടെ സംരക്ഷണം നൽകും.
യുഡിഎഫും എൽഡിഎഫും കേരളത്തിലെ ആചാരങ്ങൾ തകർക്കാമെന്ന് കരുതിയെങ്കിൽ അവർക്ക് തെറ്റി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ചില ശക്തികൾ ആചാരം ലംഘിക്കാൻ നോക്കിയെന്നും മോദി ആരോപിച്ചു.
ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്നതിന് നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഭരണഘടന പ്രകാരം വിശ്വാസസംരക്ഷണത്തിന് നടപടിയുണ്ടാകുമെന്നുമാണ് പ്രധാനമന്ത്രി ആവർത്തിച്ച് പറഞ്ഞു .
പല വാഗ്ദാനങ്ങളും നല്‍കി എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.എല്‍ഡിഎഫിനും യുഡിഎഫിനും പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ. രണ്ട് മുന്നണികളും മാറി മാറി കേരളത്തെ കൊള്ളയടിക്കുന്നു. കൊള്ളയടിക്കുന്നത് പാവപ്പെട്ടവര്‍ക്കായി മാറ്റിവെച്ച പണം.
ത്രിപുരയിലുണ്ടായ വിജയം കേരളത്തിലും ഉണ്ടാകും. ജനാധിപത്യത്തിന്റെ രാഷ്ട്രീയമാണ് ബിജെപിയുടേത്. ഓരോരുത്തരുടെയും നന്മ ആഗ്രഹിക്കുന്ന രാഷ്ട്രീയം. രാഷ്ട്രീയ അക്രമങ്ങളുടെ നാടായി കേരളം മാറി. കൊലപാതക രാഷ്ട്രീയമാണ് ഇരുമുന്നണികളുടെയും നിലപാട്.