Sunday, May 19, 2024
spot_img

യുഡിഎഫില്‍ കല്ലുകടിയുണ്ടെന്ന പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ശശി തരൂര്‍

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കല്ലുകടിയുണ്ടെന്ന മട്ടിലുള്ള പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശശി തരൂര്‍. മൂന്നാം തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്‍റെ ഏറ്റവും മികച്ച പ്രചാരണമാണ് ഇത്തവണ നടക്കുന്നത്. എണ്ണയിട്ട യന്ത്രംപോലെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ പ്രചാരണ ജോലികളില്‍ നിറഞ്ഞുനില്കുന്നതു കാണുമ്പോള്‍ അഭിമാനവും ആഹ്ലാദവും തോന്നുന്നു. പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണ്. ഇതുവരെയുള്ള എല്ലാ പ്രചാരണ പ്രവര്‍ത്തനങ്ങളിലും താന്‍ പൂര്‍ണ സംതൃപ്തനാണെന്നു തരൂര്‍ പറഞ്ഞു.

മുന്‍ മത്സരങ്ങളില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ ഒരുപാട് കുപ്രചാരണം നടക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നു. വ്യക്തിഹത്യയും അടിസ്ഥാനരഹിതമായ ആരോപണങ്ങളും 30 വര്‍ഷം മുമ്പെഴുതിയ നോവലിലെ കഥാപാത്രത്തിന്‍റെ സംഭാഷണങ്ങളും മറ്റുമാണ് ഇത്തവണ മറ്റു സ്ഥാനാര്‍ത്ഥികള്‍ തനിക്കെതിരേ പ്രചരിപ്പിക്കുന്നതെന്നുെ അദ്ദേഹം പറഞ്ഞു.

അതോടൊപ്പമാണ് യുഡിഎഫിലും കോണ്‍ഗ്രസിലും അസ്വാരസ്യമുണ്ടെന്നു പ്രചരിപ്പിക്കുന്നത്. അങ്ങനെയൊരു കാര്യം ഇതുവരെ ശ്രദ്ധയില്‍പ്പെടുകയോ, ആരുടെയങ്കിലും അടുത്ത് പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നു തരൂര്‍ പറഞ്ഞു. പ്രചാരണരംഗത്ത് താന്‍ തുടക്കംമുതല്‍ മേല്‍ക്കൈ നേടിയതുകൊണ്ടായിരിക്കാം ഇത്തരം പ്രചാരണം. അവയെയെല്ലാം തള്ളിക്കളഞ്ഞ് നേതാക്കളും പ്രവര്‍ത്തകരും വലിയ ആവേശത്തോടെയാണ് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടു തവണ ലഭിച്ചതിനേക്കാള്‍ ഇത്തവണ വലിയ ഭൂരിപക്ഷം ഉണ്ടാകുമെന്നും തരൂര്‍ പറഞ്ഞു.

Related Articles

Latest Articles