അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇ സന്ദർശിക്കും. ജർമ്മനിയിലെ ജി-7 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നരേന്ദ്രമോദി ഇന്ന് യു.എ.ഇ. സന്ദർശിക്കും. അബുദാബിയിലിറങ്ങുന്ന പ്രധാനമന്ത്രി പാലസിലെത്തി മുന്‍ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേര്‍പാടില്‍ നേരിട്ട് അനുശോചനം രേഖപ്പെടുത്തും. ഒപ്പം പുതിയ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ അഭിനന്ദിക്കും.
അധികാരമേറ്റതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി യുഎഇയിലെത്തുന്നത്. ഇന്ന് രാത്രി തന്നെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും. ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ യാഥാർത്ഥ്യമായതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനമാണിത്. 2019 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി ഒടുവിൽ യുഎഇ സന്ദർശിച്ചത്.
കഴിഞ്ഞ ഫെബ്രുവരി മാസമാണ് ഇന്ത്യയും യുഎഇയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പിട്ടത്. പ്രതിവര്‍ഷം 6000 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്നത്. ഇത് അടുത്ത അഞ്ചു വര്‍ഷത്തിനകം 10,000 കോടി ഡോളറില്‍ എത്തിക്കുന്നതടക്കമുള്ള സമഗ്രപദ്ധതികളാണ് കരാറിലുള്ളത്.