തിരുവനന്തപുരം: എസ് എഫ് ഐക്കാർ തടവിൽവച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സിദ്ധാർത്ഥിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാലുദിവസം സിദ്ധാർത്ഥിനെ എസ് എഫ് ഐ നേതാക്കൾ നഗ്നനാക്കി മർദ്ദിച്ചു എന്നാണ് സൂചന. പൂക്കോട് ക്യാമ്പസിലെ അവസാന വാക്കായിരുന്നു എസ് എഫ് ഐ എന്നും ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും അവർക്ക് വിധേയരായിരുന്നുവെന്നുമാണ് സൂചന. എസ് എഫ് ഐ നേതാക്കളുടെ ആജ്ഞകൾ ധിക്കരിക്കാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. ക്യാമ്പസിലെ ആന്റി റാഗിംഗ് സെൽ നിർവീര്യമായിരുന്നുവെന്ന് മാത്രമല്ല. ഇതിന്റെ ചുമതലപ്പെട്ടവരാണ് കേസിലെ പ്രതികൾ. നൂറ്റി മുപ്പതോളം വിദ്യാർത്ഥികൾക്ക് നാലു ദിവസം നീണ്ടുനിന്ന മർദ്ദനത്തിന് മൂക സാക്ഷിയാകേണ്ടിവന്നത് അക്രമിസംഘത്തിന്റെ സ്വാധീനത്തിന്റെ തെളിവാണ്. ഒടുവിൽ ഈ മർദ്ദന വിവരം അറിഞ്ഞ് നടപടികളെടുത്തത് ദില്ലിയിലെ ദേശീയ ആന്റി റാഗിംഗ് സെല്ലാണ് എന്നത് കേരളത്തിന്റെ കുത്തഴിഞ്ഞ നിയമവാഴ്ചയുടെ തെളിവായി.
സിദ്ധാർത്ഥിന്റെ മരണം റാഗിംഗിനെ തുടർന്നുണ്ടായ ഒരു മരണമാണെന്ന് കരുതുക വയ്യ. കാരണം സിദ്ധാർത്ഥ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ഒരു രണ്ടാം വർഷ വിദ്യാർത്ഥി എങ്ങനെ റാഗ് ചെയ്യപ്പെടും എന്നത് ഒരു ചോദ്യമാണ്. ക്യാമ്പസിൽ എസ് എഫ് ഐ ഗുണ്ടാ സംഘത്തിന് വിധേയരാകാത്തവർക്ക് ഇവിടത്തെ ഷട്ടിൽ കോർട്ടിൽ മർദ്ദനം പതിവാണത്രേ! ഷട്ടിൽ കോർട്ട് വിചാരണ എന്നാണ് ഇത് അറിയപ്പെടുന്നത്. വിചാരണ നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും എസ് എഫ് ഐ യുടെ വിദ്യാർത്ഥി കോടതിയാണത്രെ! സിദ്ധാർഥ് അജ്ഞാതമായ കാരണത്താൽ ഈ സംഘത്തിന്റെ കണ്ണിലെ കരടാകുകയും ഷട്ടിൽ കോർട്ട് വിചാരണക്ക് ഇരയാകുകയുമായിരുന്നു. ഇതിന് സാക്ഷിയായ ആരോ കോളേജിലെ ആന്റി റാഗിംഗ് സെല്ലിനെയോ, പോലീസിനെയോ അറിയിക്കാതെ നേരിട്ട് ദേശീയ ആന്റി റാഗിംഗ് സെല്ലിനെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.