Friday, March 29, 2024
spot_img

ക്വാറി ഉടമകൾക്ക് തിരിച്ചടി; പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ഹരിത ട്രിബ്യൂണലിന് അനുമതി നൽകി സുപ്രീംകോടതി

ദില്ലി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യുണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, ക്വാറി ഉടമകളുടെയും വാദം തള്ളി കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.

ദേശീയ ഹരിത ട്രിബ്യുണലിന്റെ അധികാരം സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന തീർപ്പ്. സ്വമേധയാ എടുത്ത കേസിലാണ് ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ക്വാറികൾക്ക് 100 മുതൽ 200 മീറ്റര്‍ വരെ ഹരിത ട്രൈബ്യൂണൽ ദൂരപരിധി നിശ്ചയിച്ചത്. എന്നാൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രിബ്യുണലിന് അധികാരമില്ലെന്ന് ആരോപിച്ച് ക്വാറി ഉടമകളും, സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികൾക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് വിധിച്ചു. ഇതിനെതിരെയാണ് സുപ്രീംകോടതിയിലെ ഹര്‍ജികൾ എത്തിയത്. വിശാലമായ അധികാരം ട്രിബ്യുണലിന് ഉണ്ടെങ്കിലും സ്വമേധയാ കേസ്സെടുത്ത് ഉത്തരവിറക്കാൻ ദേശീയ അധികാരമില്ലെന്ന് ആയിരുന്നു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കോടതിയിൽ സ്വീകരിച്ച നിലപാട്.

സ്വമേധയാ കേസ് എടുത്ത് ഉത്തരവിറക്കാൻ ഉള്ള അധികാരം ട്രിബ്യുണലിന് ഇല്ലെന്ന് അമിക്കസ് ക്യുറി ആനന്ദ് ഗ്രോവറും സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. ഹരിത ട്രിബ്യുണലിന് സ്വമേധയ കേസ് എടുക്കാൻ അധികാരമില്ലെന്ന നിലപാടിനോട് സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ യോജിച്ചു. എന്നാൽ, ഈ വാദങ്ങൾ എല്ലാം തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ദേശിയ ഹരിത ട്രിബ്യുണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം സംബന്ധിച്ച വിഷയത്തിൽ മാത്രമാണ് ഇപ്പോൾ വിധി. കേരളത്തിൽ ക്വാറികളുടെ ദൂരപരിധി പുതുക്കിയതിന് എതിരായ ഹർജികൾ ഈ വിധിയുടെ അടിസ്ഥാനത്തിൽ കോടതി പിന്നീട് പരിഗണിക്കും.

Related Articles

Latest Articles