ദില്ലി: കോവിഡ് വാക്‌സിനിൽ നിലപാട് തിരുത്തി ബ്രിട്ടൻ. രണ്ട് ഡോസ് കോവിഷീൽഡ് എടുത്തവർക്കും പത്ത് ദിവസം ക്വാറന്റൈൻ വേണമെന്ന നിർദ്ദേശം യുകെ പിൻവലിച്ചിരിക്കുകയാണ്.
വിദേശകാര്യമന്ത്രി ഇംഗണ്ട് വിദേശകാര്യ സെക്രട്ടറിയുമായ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
ഇതോടെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഇനി ഇംഗ്ലണ്ടിൽ ക്വാറനന്റീൻ ഇല്ലാതെ പ്രവേശിക്കാം.
കോവിഷീല്‍ഡ് വാക്‌സിന്‍ ഇംഗ്ലണ്ട് അംഗീകരിക്കാത്തത് വിവേചനമാണെന്ന് ഇന്ത്യ നേരത്തെ തുറന്നടിച്ചിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യയുടേത് ഉന്നത നിലവാരം പുലര്‍ത്തുന്ന വാക്‌സിനുകളാണെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശവാദമുന്നയിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബ്രിട്ടനെ അതൃപ്തി അറിയിച്ചെന്ന് വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയിരുന്നു
എന്നാൽ ഇന്ത്യയിലെ കോവിഷീൽഡ് വാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതാണ്. രണ്ടു ഡോസ് കോവിഷീൽഡ് സ്വീകരിച്ചാലും യുകെയിൽ പത്തു ദിവസത്തെ ക്വാറൻറീൻ നിർബന്ധമാക്കിയതാണ് വിവാദമായത്. യാത്രയ്ക്ക് മുൻപ് ആർടിപിസിആർ പരിശോധന വേണം, യുകെയിൽ ക്വാറൻറീനിലിരിക്കെ രണ്ടാമത്തെയും എട്ടാമത്തെയും ദിവസം ആർടിപിസിആർ പരിശോധന നടത്തണമെന്നുമായിരുന്നു നിബന്ധന.
എന്നാല്‍ ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ക്വാറന്റീന്‍ ഏര്‍പ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റീന്‍ ബ്രിട്ടന്‍ നിഷ്‌കര്‍ഷിക്കുന്നില്ല. പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനകയും ചേര്‍ന്നാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് നിലപാടിൽ കടുത്ത പ്രതിഷേധം ഇന്ത്യ അറിയിച്ചിരുന്നു. സമാന നടപടി ഇന്ത്യയും സ്വീകരിക്കും എന്ന മുന്നറിയിപ്പും നല്കിയിരുന്നു. ഇതിനുപിന്നാലെയാണ് ബ്രിട്ടൻ നിലപാട് മാറ്റിയത്.