തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത്. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമടങ്ങുന്ന കുടുംബാംഗങ്ങൾ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചു. മരണത്തിന് പിന്നിലെ യഥാർത്ഥ സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ സി.ബി.ഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം പൂർണ്ണമായും അംഗീകരിക്കാമെന്നും അതിനുവേണ്ട നിയമപരമായ നടപടികൾ അടിയന്തരമായി സ്വീകരിക്കാമെന്നും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
കേരള സമൂഹവും തങ്ങളും ഏറെ നാളായി കാത്തിരിക്കുന്നത് ഈ കേസിൽ കൃത്യമായ ഒരു കേന്ദ്ര ഏജൻസിയുടെ അന്വേഷണം നടക്കണമെന്നതാണെന്ന് കുടുംബം വ്യക്തമാക്കി. നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നടപടികളിൽ കുടുംബം നേരത്തെ തന്നെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ലോക്കൽ പോലീസിന്റെയും പ്രത്യേക സംഘത്തിന്റെയും അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്നും ചൂണ്ടിക്കാണിച്ചാണ് കുടുംബം ഇപ്പോൾ മുഖ്യമന്ത്രിയെ സമീപിച്ചത്. സി.ബി.ഐ അന്വേഷണത്തിനുള്ള ശുപാർശയ്ക്ക് പുറമെ, നവീൻ ബാബുവിന്റെ വിയോഗത്തെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിലെ ഒരാൾക്ക് അർഹമായ ആശ്രിത നിയമനം നൽകാമെന്ന ഉറപ്പും ഭരണനേതൃത്വം ഇന്ന് കുടുംബത്തിന് നൽകിയിട്ടുണ്ടെന്നാണ് വിവരം.
സി.പി.എം നേതാവ് പി.പി. ദിവ്യയുടെ വിവാദപരമായ പരസ്യ വിമർശനത്തിന് പിന്നാലെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ഭരണതലത്തിൽ നിന്നും രാഷ്ട്രീയതലത്തിൽ നിന്നും അട്ടിമറി ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ആക്ഷേപം ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ്, കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന്മേൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയിൽ നിന്നും ആഭ്യന്തര മന്ത്രിയിൽ നിന്നും ലഭിച്ച ഉറപ്പിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ കുടുംബം കൂട്ടിച്ചേർത്തു.

