വേനൽചൂടിന് തെല്ലാശ്വാസമായി മഴയെത്തിയെങ്കിലും കൊല്ലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണചൂട് കുറയുന്നില്ല. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും അഭിനേതാവുമായ കൃഷ്ണകുമാർ ജി മണ്ഡലത്തിലെ പ്രചാരണത്തിൽ ഇന്നും സജീവമായിരുന്നു. മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ട് കണ്ട് അദ്ദേഹം ഇന്നും സംവദിച്ചു.
ഇതിനിടെ കൊല്ലം പന്മന ആശ്രമം സന്ദർശിക്കാനും അദ്ദേഹമെത്തി. പന്മന ആശ്രമം മഠാധിപതി പ്രണവാനന്ദതീർത്ഥയുടെ അനുഗ്രഹം വാങ്ങിയ അദ്ദേഹം പന്മന ചട്ടമ്പിസ്വാമി സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. പന്മന ആശ്രമത്തിലെത്തിയ അദ്ദേഹത്തിന് മികച്ച സ്വീകരണമാണ് ആശ്രമ അധികൃതർ ഒരുക്കിയത്.
കേരളത്തിൽ ഇത്തവണ താമര വിരിയുക തന്നെ ചെയ്യുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷ് ഉത്തരവാദിത്തതോടെ തിരഞ്ഞെടുപ്പിനെ നേരിടണമെന്നും കൃഷ്ണകുമാർ പറഞ്ഞു. പാർലമെന്റിൽ ഏത് ഭാഷയിൽ പ്രതികരിക്കുമെന്ന ചോദ്യത്തിന് താൻ നടനാണ് അഭിനയിച്ചുകാണിക്കുമെന്ന മുകേഷിന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കൃഷ്ണകുമാറിൻറെ മറുപടി.
“സിനിമ തൊഴിൽപരമായ കാര്യമാണ്. അഭിനയിക്കുന്നു , അഭിനയിച്ച് കഴിഞ്ഞാൽ സ്നേഹബന്ധം തുടരുന്നു. രാഷ്ട്രീയം എന്നത് രാഷ്ട്രപുനഃനിർമ്മാണവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് ബഡായി ബംഗ്ലാവ് അല്ല. ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ട കാര്യമാണ്. വികസനം കൊണ്ടുവരേണ്ട, ഭരണത്തിൽ ഇരിക്കുന്നവരെ ജയിപ്പിക്കുകയാണ് വേണ്ടത്. സിനിമ ബന്ധങ്ങളൊന്നും ഒരിക്കലും ഉലയില്ല. മുകേഷേട്ടനോടും പ്രേമചന്ദ്രേട്ടനോടും നല്ല ബന്ധമാണ്. അവരുടെ മുന്നണി എന്ത് ചെയ്യുന്നു എന്നതാണ് വിഷയം. പാർലമെന്റ് വളരെ ഗൗരവമുള്ള ചർച്ചകൾ നടക്കേണ്ട സ്ഥലമാണ്. അദ്ദേഹത്തോടുള്ള ബഹുമാനം വെച്ച് കൊണ്ട് തന്നെ പറയട്ടെ, മുകേഷേട്ടൻ സംസാരത്തിൽ കുറച്ചൂടെ ഉത്തരവാദിത്തം കാണിക്കണം. അഭിനയിച്ച് പ്രതികരിക്കുമെന്നൊക്കെ പറയുന്നത് ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണ്.
2014ൽ തിരഞ്ഞെടുപ്പ് വരുമ്പോൾ അഴിമതിയും രാജ്യസുരക്ഷയുമായി ചർച്ച ഉണ്ടായിരുന്നത്. ഇന്ന് അങ്ങനെയില്ല. എന്തുകൊണ്ടാണ് ? ശക്തനായൊരു വ്യക്തി ഭരണത്തിൽ ഉള്ളത് കൊണ്ടാണ്'” -കൃഷ്ണകുമാർ പറഞ്ഞു.
പത്മജയുടേയും അനിൽ ആന്റണിയുടേയുമെല്ലാം വരവ് ബി ജെ പിക്ക് വലിയ നേട്ടമാണെന്നും കൃഷ്മകുമാർ അവകാശപ്പെട്ടു