Saturday, April 27, 2024
spot_img

ജർമ്മൻ വനിതാ ടാറ്റു ആർട്ടിസ്റ്റിന്റെ നഗ്നശരീരവുമായി ഹമാസ് തീവ്രവാദികൾ ഗാസയിലെ തെരുവിൽ പരേഡ് ചെയ്യുന്ന ഫോട്ടോയ്ക്ക് ഈ വർഷത്തെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം !മിസോറി സ്കൂൾ ഓഫ് ജേർണലിസത്തിനെതിരെ വ്യാപക വിമർശനം ! പത്രപ്രവർത്തനത്തിനും ലോകത്തിനും ഒരു ഇരുണ്ട ദിവസമാണിന്നെന്ന് സോഷ്യൽ മീഡിയ

മിസോറി സ്കൂൾ ഓഫ് ജേർണലിസം ഈ വർഷത്തെ മികച്ച ചിത്രത്തിന് നൽകിയ പുരസ്കാരത്തിൽ ലോകമെമ്പാടും വ്യാപക വിമർശനമുയർന്നു. കഴിഞ്ഞ ഒക്ടോബർ 7-ൽ അതിർത്തി തകർത്തെത്തി ഭീകരാക്രമണം നടത്തിയ ശേഷം തട്ടിക്കൊണ്ട് പോയ ജർമ്മൻ വനിതാ ടാറ്റു ആർട്ടിസ്റ്റിന്റെ നഗ്നശരീരവുമായി ഹമാസ് തീവ്രവാദികൾ ഗാസയിലെ തെരുവിൽ പരേഡ് ചെയ്യുന്ന ഫോട്ടോയാണ് ഫോട്ടോ ഓഫ് ദി ഇയർ അവാർഡ് നേടിയത്. ഈ മാസമാദ്യം പിക്ചേഴ്സ് ഓഫ് ദ ഇയർ ഇൻ്റർനാഷണൽ അവാർഡ് വിഭാഗത്തിൽ ഒന്നാം സമ്മാനം അസോസിയേറ്റഡ് പ്രസിന്റെ (എപി) ഈ ചിത്രത്തിനായിരുന്നു.

മിസോറി സ്കൂൾ ഓഫ് ജേർണലിസത്തിലെ ഡൊണാൾഡ് ഡബ്ല്യു റെയ്നോൾഡ്സ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടാണ് അവാർഡുകൾ നൽകുന്നത്. ഇന്ന് പത്രപ്രവർത്തനത്തിനും ലോകത്തിനും ഒരു ഇരുണ്ട ദിവസമാണെന്നാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്ന കമന്റുകൾ. ടെറർ അശ്ലീലവും നെക്രോഫീലിയയുമാണ് ഇപ്പോൾ റെയ്നോൾഡ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫോട്ടോ ഓഫ് ദ ഇയർ അവാർഡ് നേടുന്നതിനുള്ള മാനദണ്ഡമെന്നും വിമർശനമുയർന്നു. പുരസ്കാരം പ്രഖ്യാപിച്ച് സംഘാടകർ ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഫോട്ടോ നീക്കം ചെയ്തു.

തെക്കൻ ഇസ്രയേലിലെ കിബുറ്റ്സ് നഗരത്തിലെ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിലാണ് ഷാനിയെ തീവ്രവാദികൾ കടത്തിക്കൊണ്ട് പോയത്. ഷാനിയെ ഹമാസ് പിടികൂടി നഗ്നയായ നിലയിൽ പിക്കപ്പ് ട്രക്കിന്റെ പിന്നിലിരുത്തി കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഷാനിയുടെ ശരീരത്തിൽ തുപ്പുന്ന തീവ്രവാദികളുടെ ദൃശ്യങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്.

ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിൽ സ്വദേശീയരും വിദേശീയരുമായ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. 260 ലധികം മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയാണു കിബുറ്റ്സ് . രാത്രി നടന്ന നൃത്തപരിപാടിക്കുശേഷം ക്യാംപുകളിൽ മിക്കവാറും പേർ ഉറക്കത്തിലായിരിക്കെയാണ് രാവിലെ ആക്രമണമുണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിൽനിന്നു രക്ഷപ്പെടാനായി പലവഴിക്കായി ചിതറിയോടിയവരിൽ പലരും 6 മണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു. ഒട്ടേറെപ്പേരെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയി. അടുത്ത പ്രദേശമായ റഹാത്തിൽനിന്നുള്ള ഇസ്രയേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരുക്കേറ്റവരെ അടക്കം രക്ഷിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആളുകൾ രക്ഷപ്പെടാതിരിക്കാനായി വാഹനങ്ങളുടെ ടയറുകൾ വെടിവച്ചു തകർത്തിരുന്നു. പിന്നീട് ആഴ്ചകൾക്ക് ശേഷം ശനിയുടെ മൃതദേഹം ഗാസയിൽ നിന്ന് കണ്ടെത്തി. ഷാനിയുടെ ക്രെഡിറ്റ് കാർഡ് കൈക്കലാക്കിയ തീവ്രവാദികൾ അതുപയോഗിച്ച് അക്കൗണ്ടിലെ പണം കവർന്നെടുക്കുകയും ചെയ്തതായി യുവതിയുടെ ‘അമ്മ വെളിപ്പെടുത്തിയിരുന്നു.

Related Articles

Latest Articles