ശ്രീനഗർ:വിട്ടു വീഴ്ചയ്ക്ക് തയ്യാറാകാതെ ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാ സേനയുടെ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്ഥാനികളും രണ്ട് പേർ സ്വദേശികളുമാണ്. ഭീകരരിൽ മൂന്ന് പേർ ലഷ്‌കർ-ഇ-ത്വയ്ബക്കാരും, ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളവരുമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
സൈന്യവും, സെൻട്രൽ പൊലീസ് സേനയും, ജമ്മു കശ്മീർ പൊലീസും, സുരക്ഷാ ഏജൻസികളും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് 4 ഭീകരരെയും വധിച്ചത്. ഷോപ്പിയാനിലെ ബാഡിമാർഗ്-അലൗറ മേഖലയിലെ പൂന്തോട്ടത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കുൽഗാം സ്വദേശിയായ നദീം അഹമ്മദാണ് കൊല്ലപ്പെട്ട ഭീകരൻ. നദീമിന് ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നും നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം, കുപ്‌വാര ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ കൊല്ലപ്പെട്ടിരുന്നു. കുപ്‌വാരയിലെ ചക്താരസ് കണ്ടി മേഖലയിൽ ഭീകര സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. എകെ-56 ഓപ്പറേഷനിൽ ഗ്രനേഡുകളും വൻതോതിൽ വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു.