നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. 65 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ കോഴിക്കോട്, മലപ്പുറം സ്വദേശികളെയാണ് സ്വർണവുമായി പിടിച്ചത്.
ഫാനിന്റേയും സ്പീക്കറിന്റേയുമുളളിൽ പാളികളാക്കിയാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുണ്ടായ പരിശോധനയിൽ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. പിടിയിലായ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് ദിനം പ്രതി വർധിക്കുകയാണ്. നവംബർ ഏഴു മുതൽ ഈ മാസം ഏഴു വരെ 22 സ്വർണക്കടത്ത് കേസുകളാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. ഒന്നേകാൽ കോടി രൂപയുടെ വിദേശ കറൻസികളും നെടുമ്പാശേരിയിൽ നിന്നും പിടികൂടിയിരുന്നു.