കൊല്ലം: കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷയെഴുതാനെത്തിയ പരീക്ഷാർത്ഥികളുടെ അടിവസ്ത്രം പരിശോധിച്ച കേസിൽ നിർണ്ണായക അറസ്റ്റ്. കൊല്ലം ആയൂർ മാർത്തോമ കോളേജിലെ നീറ്റ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അദ്ധ്യാപകരാണ് അറസ്റ്റിലായത്.
ഇവർ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് വിവരം. എൻടിഎ ഒബ്‌സർവർ ഡോ ഷംനാദ്, സെന്റർ കോർഡിനേറ്റർ പ്രൊഫസർ പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്. കുട്ടികളുടെ അടിവസ്ത്രം അടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്ന് പോലീസിന് തെളിവ് ലഭിച്ചു. ഈ സാഹചര്യത്തിലാണ് നിർണ്ണായക നടപടിയെടുത്തത്.
സംഭവത്തെ കുറിച്ചന്വേഷിക്കാൻ മലയാളികൾ ഉൾപ്പെട്ട സംഘത്തെ നാഷ്ണൽ ടെസ്റ്റിങ് ഏജൻസി നിയോഗിച്ചിരുന്നു. എൻടിഎയ്‌ക്ക് തെറ്റായ റിപ്പോർട്ട് നൽകിയ പ്രിജി കുര്യൻ ഐസക്കിനോട് മാർത്തോമ ഗവേണിങ് ബോഡി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
അതേസമയം, കഴിഞ്ഞ ദിവസം കേസിൽ അഞ്ച് പേർ അറസ്റ്റിലായിരുന്നു. സ്‌കൂൾ ജീവനക്കാരായ മറിയാമ്മ എസ്, മറിയാമ്മ കെ, ഏജൻസി ജീവനക്കാരായ ജോത്സ്ന, ബീന, ഗീതു എന്നിവരാണ് അറസ്റ്റിലായത്.