Monday, May 20, 2024
spot_img

കശ്മീർ താഴ്വരയിൽ നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് അമിത് ഷാ : പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്നും ആഭ്യന്തര മന്ത്രി

ദില്ലി: കശ്മീർ വിഷയത്തിൽ ജവഹർ ലാൽ നെഹ്‌റു പുലർത്തിയ തെറ്റായ നയങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്രു കൈക്കൊണ്ട തെറ്റായ നയങ്ങളാണ് കശ്മീരിലെ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് വ്യക്തമാക്കിയ അമിത് ഷാ കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയെ ഇടപെടുത്താനുള്ള നെഹ്രുവിന്റെ തീരുമാനം തികച്ചും ഏകാധിപത്യപരമായിരുന്നു എന്നും കുറ്റപ്പെടുത്തി. നെഹ്രുവിന്റെ ഈ തീരുമാനം ഹിമാലയൻ വിഡ്ഢിത്തമായിരുന്നുവെന്നും ദേശീയ സുരക്ഷയെക്കുറിച്ചുള്ള ഒരു സെമിനാറിൽ സംസാരിക്കവെ അമിത് ഷാ ആരോപിച്ചു.

സർദാർ പട്ടേൽ 630 പ്രവിശ്യകളെ ഏകീകരിച്ചു. നെഹ്രുവിന്റെ ദൗത്യം കശ്മീരിനെ ഏകീകരിക്കുക എന്നത് മാത്രമായിരുന്നു. എന്നാൽ ആ ദൗത്യം പൂർത്തീകരിച്ചത് 2019 ഓഗസ്റ്റിൽ മാത്രമായിരുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.

ഇതുവരെയുള്ള കോൺഗ്രസ്സ് സർക്കാരുകൾ ചരിത്രത്തെ വളച്ചൊടിച്ചു. 1947 മുതൽ കശ്മീർ വിഷയം സങ്കീർണമായിരുന്നു . എങ്കിലും വളച്ചൊടിക്കപ്പെട്ട ചരിത്രം പ്രചരിപ്പിക്കുന്നത് കോൺഗ്രസ്സ് തുടർന്നു. തെറ്റുകൾ ചെയ്തവർ ചരിത്ര രചന നിയന്ത്രിച്ചപ്പോൾ സത്യങ്ങൾ മൂടിവെക്കപ്പെട്ടു. ഇത് ചരിത്രം ശരിയായി പുനർ രചിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള സമയമാണെന്നും അമിത് ഷാ വ്യക്തമാക്കി.

കശ്മീർ താഴ്‌വരയിൽ ഇപ്പോൾ നിയന്ത്രണങ്ങളൊന്നുമില്ലെന്നും ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തെ ലോകം മുഴുവൻ പിന്തുണച്ചിട്ടുണ്ടെന്നും കേന്ദ്ര അമിത് ഷാ പറഞ്ഞു. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച ധീരമായ നടപടി അടുത്ത പത്ത് വർഷത്തിനുള്ളിൽ ജമ്മു കശ്മീരിനെ രാജ്യത്തെ ഏറ്റവും വികസിത പ്രദേശമാകുമെന്നും ഷാ അവകാശപ്പെട്ടു.

ഐക്യരാഷ്ട്ര സഭയിൽ ഒരു രാജ്യവും പാകിസ്ഥാനെ പിന്തുണച്ചില്ലെന്നും എല്ലാവരും ഇന്ത്യയുടെ സ്വയം പ്രതിരോധ നയങ്ങളെ പിന്തുണയ്ക്കുകയായിരുന്നു എന്നും അമിത് ഷാ പറഞ്ഞു. ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര വിജയമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താഴ്‌വരയിലെ നിയന്ത്രണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായും ആഭ്യന്തര മന്ത്രി ആരോപിച്ചു. “നിയന്ത്രണങ്ങൾ എവിടെയാണ്? അത് നിങ്ങളുടെ മനസ്സിൽ മാത്രമാണ്.നിയന്ത്രണങ്ങളൊന്നുമില്ല. നിയന്ത്രണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ മാത്രമാണ് പ്രചരിപ്പിക്കുന്നത്,” – അമിത് ഷാ പറഞ്ഞു.

കശ്മീരിലെവിടെയും ആളുകൾക്ക് സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള നിരവധി മാധ്യമപ്രവർത്തകരും സ്ഥിരമായി കശ്മീർ സന്ദർശിക്കുന്നു. എല്ലാ ലോക നേതാക്കളും ഏഴു ദിവസം ന്യൂയോർക്കിൽ ഒത്തുകൂടിയിരുന്നു. ഒരു നേതാവ് പോലും ജമ്മു കശ്മീരിലെ വിഷയം ഉന്നയിച്ചിട്ടില്ല. ഇത് പ്രധാനമന്ത്രിയുടെ വലിയ നയതന്ത്ര വിജയമാനിന്നും അമിത് ഷാ പറഞ്ഞു.

ഷെയ്ഖ് അബ്ദുള്ള കോൺഗ്രസ്സ് ഭരണകാലത്ത് പതിനൊന്ന് വർഷം തടവിൽ കിടന്നിട്ടുണ്ട്. എന്നാൽ ഈ രണ്ട് മാസക്കാലമായാണ് കോൺഗ്രസ്സിന്റെ മനുഷ്യാവകാശ ബോധം ഉദ്ധരിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പരിഹസിച്ചു. കശ്മീരിൽ നിയന്ത്രണങ്ങൾ അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിൽ നിലവിൽ നിയന്ത്രണങ്ങളൊന്നും ഇല്ല. കശ്മീരിലെ 196 പൊലീസ് സ്റ്റേഷൻ പരിധിയിലും കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. നിലവിൽ എട്ട് പൊലീസ് സ്റ്റേഷൻ പരിധികളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ 41000 ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതിലും വലുതല്ല മൊബൈൽ ഫോൺ ഉപയോഗിക്കാൻ പറ്റാത്തതിന്റെ ദുഖമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചു.

“കുറച്ച് ദിവസമായി മൊബൈൽ കണക്ഷനുകളുടെ അഭാവത്തിൽ ആളുകൾ മുറവിളി കൂട്ടുകയാണ്. ഫോൺ കണക്ഷന്റെ അഭാവം മനുഷ്യാവകാശ ലംഘനമല്ല,”-അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ 10,000 പുതിയ ലാൻഡ്‌ലൈൻ കണക്ഷനുകൾ നൽകിയതായും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 6,000 പിസിഒകളും വന്നതായും ഷാ പറഞ്ഞു.

Related Articles

Latest Articles