പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ രണ്ട് സാക്ഷികള്‍ മൊഴി മാറ്റി. ചെന്താമര ഭീഷണിപ്പെടുത്തുന്നത് കണ്ടെന്നും കൊലപാതക ശേഷം രക്ഷപ്പെടുന്നത് കണ്ടെന്നും പറഞ്ഞ സാക്ഷികളാണ് ഇപ്പോൾ മൊഴി മാറ്റിയിരിക്കുന്നത്. എന്നാൽ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും എട്ടുസാക്ഷികളുടെ രഹസ്യമൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. ചെന്താമര ഇനിയും ജാമ്യത്തില്‍ ഇറങ്ങിയാല്‍ തങ്ങളെ കൊല്ലുമോ എന്ന ഭയമാണ് മൊഴിമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
പ്രതിക്കെതിരെ കുറ്റം തെളിയിക്കാന്‍ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്നും ഇനിയും കൂടുതല്‍പേര്‍ മൊഴിമാറ്റാന്‍ സാധ്യതയുള്ളതിനാല്‍ എട്ടുപേരുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ആലത്തൂര്‍ ഡിവൈഎസ്പി മുരളീധരന്‍ പറഞ്ഞു.
കേസ് ആലത്തൂര്‍ കോടതിയില്‍നിന്ന് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ മാര്‍ച്ച് 15-നു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇതിനായി മൂന്നുദിവസം കൂടുമ്പോള്‍ ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ നേതൃത്വത്തിലും ആഴ്ചയിലൊരിക്കല്‍ ഡിഐജി ഹരിശങ്കറിന്റെ നേതൃത്വത്തിലും അവലോകനയോഗങ്ങള്‍ നടക്കുന്നുണ്ട്.

