ദില്ലി: പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ഗോയലിനെ നിയമിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിർണായക നീക്കം. നവംബർ 19നാണ് അദ്ദേഹം സിവിൽ സർവീസിൽ നിന്ന് വിരമിച്ചത്. 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. നിയമ- നീതി മന്ത്രാലയമായിരുന്നു നിയമനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിയമനം. രാജ്യത്തെ പരമോന്നത തിരഞ്ഞെടുപ്പ് ബോഡിയിലെ മൂന്നാമത്തെ തസ്തിക കഴിഞ്ഞ ആറുമാസത്തോളമായി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ എന്നിവര്‍ക്കൊപ്പം അദ്ദേഹം തിരഞ്ഞെടുപ്പ് പാനലില്‍ ചേരും.
നേരത്തെ നേപ്പാള്‍ തിരഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനെ നിയമിച്ചിരുന്നു. നവംബര്‍ 22 വരെ ഇന്ത്യയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധി സംഘത്തെ അദ്ദേഹം നയിക്കും. രാജീവ് കുമാര്‍ നിരീക്ഷകന്‍ എന്ന നിലയില്‍ കാഠ്മണ്ഡുവിലെയും ചുറ്റുമുള്ള പ്രദേശങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കും. ഈ മാസം 20ന് ആണ് നേപ്പാളില്‍ തിരഞ്ഞെടുപ്പ്. ഫെഡറല്‍ പാര്‍ലമെന്റിലെ 275 സീറ്റുകളിലേക്കും ഏഴ് പ്രവിശ്യാ അസംബ്ലികളിലെ 550 സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.