തിരുവനന്തപുരം: പോലീസിന് കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. പോലീസ് സ്റ്റേഷനുകളില്‍ വിളക്ക് വയ്ക്കരുതെന്നും ദൈവങ്ങളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നുമാണ് നിര്‍ദേശം. നിര്‍ദേശം ഉത്തരവായി ഇറക്കിയാല്‍ വിവാദമാകുമെന്നതിനാൽ പ്രത്യേക സന്ദേശം നല്‍കിയതായാണ് വിവരം. ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും സേനയില്‍ വിശ്വാസികളുടെ എണ്ണം കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവികള്‍ മുഖേന സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കിയതെന്നുമാണ് സൂചന.
സംസ്ഥാനത്ത് ഇപ്പോഴും മിക്ക സ്റ്റേഷനുകളിലും സന്ധ്യയ്ക്ക് വിളക്ക് തെളിക്കാറുണ്ട്. ചില പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികളുടെ നിര്‍ദേശം വന്നതോടെ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പോലീസുകാര്‍. സ്റ്റേഷനുകളിലെ ഈശ്വര വിശ്വാസം കുറയ്ക്കല്‍ ക്രമേണ പോലീസ് ക്യാമ്പുകളിലേക്കും വ്യാപിപ്പിക്കാണ് സർക്കാർ നീക്കം. മിക്ക ക്യാമ്പുകളിലും ജയില്‍ വളപ്പിലും ഹിന്ദുമത വിശ്വാസികള്‍ക്ക് അമ്പലങ്ങളും മറ്റ് മതസ്ഥര്‍ക്ക് പ്രാര്‍ഥനാകേന്ദ്രങ്ങളുമുണ്ട്. ഇവയെല്ലാം ക്രമേണ നീക്കം ചെയ്യും. ശബരിമല വ്രതത്തിനായി മുടിമുറിക്കുകയും ഷേവ് ചെയ്യാതെയുംഎത്തുന്ന അയ്യപ്പഭക്തരായ പോലീസുകാര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. എന്നാൽ ഇതും ക്രമേണ നിര്‍ത്തലാക്കുമെന്നാണ് സൂചന. മലയാളത്തിലെ പ്രമുഖ ദിനപത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.