ചെന്നൈ: സർക്കാർ സ്കൂളിലെ ശുചിമുറിയ്‌ക്കുള്ളിൽ നവജാതശിശുവിനെ കണ്ടെത്തി.തമിഴ്‌നാട്ടിലെ ട്രിച്ചിയിൽ തിരുവെരുമ്പൂരിന് സമീപം കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവം.കുഞ്ഞിനെ കണ്ടെത്തിയ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
ജനിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പിന്നിട്ട ആൺകുഞ്ഞിനെയാണ് ശുചിമുറിക്കുള്ളിൽ കണ്ടെത്തിയത്. ശുചീകരണ തൊഴിലാളി ശാന്തയായിരുന്നു ആദ്യം കുഞ്ഞിനെ കണ്ടതെന്ന് സ്കൂൾ പ്രിൻസിപ്പാൾ പറയുന്നു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ശുചിമുറിയിൽ വെച്ച് തന്നെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ കൊണ്ടുവന്ന് സ്കൂളിലെ ടോയ്‌ലെറ്റിൽ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ടെന്ന് പോലീസ് സംശയിക്കുന്നു.
സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ധർ ഉൾപ്പെടെയെത്തി പരിശോധന നടത്തുകയാണ്. സ്‌കൂളിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നുമാണ് സ്‌കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കളുടെ ആവശ്യം.