തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കിലെ കൂട്ടിൽ നിന്നും കടുവ പുറത്ത് ചാടി രക്ഷപെട്ടു. ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സഫാരി പാര്‍ക്കില്‍ ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റെ നേതൃത്വത്തില്‍ വീണ്ടും രാവിലെ മുതൽ തെരച്ചില്‍ ആരംഭിച്ചു. തെരച്ചിലിൽ സഫാരിപാർക്കിലെ ഗേറ്റിനടുത്ത് കടുവ ഇപ്പോൾ നിലയുറപ്പിച്ചിരിക്കുകയാണെന്നാണ് അധികൃതര്‍ പറയുന്നത്.
കടുവ പുറത്തുപോകാനും വെള്ളത്തിലേക്ക് ചാടാനും സാധ്യതയില്ലെന്നും എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചു എന്നാണ് റേഞ്ച് ഓഫിസർ വ്യക്തമാക്കുന്നത്ത്. ഇപ്പോൾ ലഭിക്കുന്ന സൂചനകൾ അനുസരിച്ച് കടുവ സഫാരിപാർക്കിന്റെ കോമ്പൗണ്ടിൽ തന്നെ നിലയുറപ്പിച്ചു എന്നാണ് വിവരം. കടുവ സഫാരിപാർക്കിന്റെ കോമ്പൗണ്ടിൽ ഉണ്ടെന്ന് അറിഞ്ഞതിന്റെ ആശ്വാസത്തിലാണ് വനംവകുപ്പ് അധികൃതരും നാട്ടുകാരും.
എന്നാൽ കടുവ പുറത്ത് ചാടാനുള്ള സാധ്യതയും തള്ളിക്കളയാൻ ആകില്ല എന്നാണ് വിദ്ധക്തർ പറയുന്നത്. രക്ഷപെട്ട കടുവയെ വയനാട്ടില്‍ വെച്ച് പിടിച്ച ഡോ. അരുണ് സക്കറിയയും നെയ്യാറില്‍ എത്തിയിട്ടുണ്ട്. മയക്ക് വെടി വെച്ചോ കെണിവെച്ച് കൂട്ടില്‍ കയ്യറ്റാനോ ആകും ശ്രമം. സമീപത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ അതീവ ജാഗ്രതയിലാണ്. 10 വയസ്സുള്ള കടുവ ഇന്നലെ ഉച്ചയോടാണ് കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സയ്ക്കായി പ്രത്യേകം ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ചു മുകളില്‍ കയറിയായിരുന്നു കടുവ രക്ഷപെട്ടത്.