ദില്ലി: മോദിയുടെ അടുത്ത ലക്‌ഷ്യം ദാവൂദാണെന്ന സംശയത്തിന് അടിവരയിടുന്ന നീക്കവുമായി എൻ ഐ എ. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കൂടാതെ ഇബ്രാഹിമിൻ്റെ കൂട്ടാളികളെ കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ പുതിയ നടപടി. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവരെ കണ്ടെത്താനാണ് എൻഐഎയുടെ ശ്രമം. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ഉം, അനീസ്, ചിക്ന, മേമൻ എന്നിവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.
1993ലെ മുംബൈ സ്‌ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്‌കറെ ത്വയ്യിബ തലവൻ ഹാഫിസ് സയീദ്, ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീന്റെ സയ്യിദ് സലാഹുദ്ദീൻ, ഉറ്റ സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവരും ഇന്ത്യ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാകിസ്ഥാനിൽ കറാച്ചിയിലും ഇസ്ലാമാബാദിലും പാക് സൈന്യത്തിന്റെയും ഐ എസ് ഐ യുടെയും സുരക്ഷയിൽ കഴിയുകയാണ് ദാവൂദ് എന്നാണ് നിഗമനം. അടുത്തകാലത്തായി ഇന്ത്യൻ അന്വേഷണ ഏജൻസികൾ ദാവൂദുമായി ബന്ധമുള്ള ചിലർക്കെതിരെ റെയ്‌ഡ് അടക്കമുള്ള നടപടികളിലേക്ക് കടന്നിരുന്നു. ദീർഘകാലമായി ഇന്ത്യയുടെ നോട്ടപ്പുള്ളിയായ ദാവൂദിനെ പിടികൂടാനുള്ള ദൗത്യം ഇപ്പോൾ എൻ ഐ എ ഏറ്റെടുത്തിരിക്കുകയാണ്