ദില്ലി: പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ഖാനെ സഹായിച്ചയാളെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. ചാവേറിന് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കിയ ജയ്ഷെ മുഹമ്മദ് അനുഭാവി ശാക്കിർ ബഷീർ മഗ്രേയാണ് അറസ്റ്റിലായത്.
ചാവേറായ ആദില്‍ മുഹമ്മദ് ഖാനും സഹായിയായിരുന്ന പാക്കിസ്ഥാന്‍ ഭീകരന്‍ മുഹമ്മദ് ഉമർ ഫാറൂഖും താമസിച്ചത് ഇയാളുടെ വീട്ടിലാണെന്നാണ് എന്‍ഐഎ വ്യക്തമാക്കി. 2018 അവസാനം മുതല്‍ ആക്രമണം നടന്ന 2019 ഫിബ്രവരി 14 വരെ ഇവർ അറസ്റ്റിലായ ശാക്കിർ ബഷീർ മഗ്രേയുടെ വീട്ടിലാണ് താമസിച്ചത്.
ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഓവര്‍ഗ്രൗണ്ട് വര്‍ക്കറാണ് ബഷീർ മഗ്രേ. ഇയാളെ ഇന്നലെ ജമ്മുവിലെ പ്രത്യേക എന്‍ ഐ എ. കോടതിയില്‍ ഹാജരാക്കിയ ശേഷം വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എന്‍ ഐ എ. കസ്റ്റഡിയില്‍ വിട്ടു.