രാജ്യമാകെ ഭീകരരെ ഓടിച്ചിട്ട് പിടിക്കുകയാണ് കേന്ദ്ര ഏജൻസികൾ. കർണാടക തലസ്ഥാനമായ ബാംഗ്ലൂരിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതിന്റെ കൂടുതൽ വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മലയാളിയായ തടിയന്റവിട നസീർ ആണെന്ന് ബാംഗ്ളൂർ പോലീസ് കമ്മീഷണറുടെ വെളിപ്പെടുത്തലും ഉണ്ടായി. ഇപ്പോഴിതാ, കേരളത്തിലെ ഐഎസ് ഭീകര പ്രവർത്തനങ്ങളുടെ വേരറുക്കാൻ കഴിഞ്ഞുവെന്ന് വ്യക്തമാക്കുകയാണ് ദേശീയ അന്വേഷണ ഏജൻസി. ഭീകരതയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഭാഗമായാണ് കേരളത്തിൽ NIA അന്വേഷണം ശക്തമാക്കിയത്. സംസ്ഥാനത്തെ ഐഎസ് സംഘങ്ങളെ നിർവീര്യമാക്കുന്നതിലും ഭീകരാക്രമണങ്ങൾ തടയുന്നതിലും വിജയം കൈവരിച്ചുവെന്നും NIA പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
അതേസമയം, തീവ്രവാദത്തെ വേരോടെ പിഴുതെടുക്കണമെന്നുള്ള കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ NIA പ്രവർത്തിച്ചു വരികയായിരുന്നു. ഭീകരാക്രമണം നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെയും ഭീകരർ ഉന്നംവെച്ച നേതാക്കളെയും സുരക്ഷിതമാക്കാൻ NIAയ്‌ക്ക് സാധിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച്, കേരളാ പോലിസിന്റെ എടിഎസുമായി ചേർന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ NIA പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അന്വേഷണ സംഘം ഒരാളെ അറസ്റ്റും ചെയ്തു. തൃശൂർ, പാലക്കാട് ജില്ലകളിലെ നാലിടങ്ങളിലായാണ് NIA പരിശോധന നടത്തിയത്. തമിഴ്‌നാട് സത്യമംഗലത്ത് ഒളിവിൽ താമസിച്ച ആസിഫ് എന്ന ഭീകരനെ NIA അറസ്റ്റ് ചെയ്യുകയുണ്ടായി. ഇയാളുടെ വീട്ടിലും തൃശൂരിലുള്ള സെയ്ദ് നബീൽ അഹമ്മദിന്റെയും ഷിയാസിന്റെയും പാലക്കാട് സ്വദേശി റയീസിന്റെയും വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തുകയുണ്ടായി. അതേസമയം, ഇവരുടെ പക്കൽ നിന്നും നിരവധി ഡിജിറ്റൽ തെളിവുകളും ഗൂഢാലോചന വെളിപ്പെടുത്തുന്ന തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഐഎസ് പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഭീകാരാക്രമണം നടത്താനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായും ഭീകരർ പണം സ്വരൂപിച്ചിരുന്നു. മാത്രമല്ല, കേരളത്തിലെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളെയും വിവിധ രാഷ്‌ട്രീയ-മത നേതാക്കളെയും ഇവർ ലക്ഷ്യം വെച്ചിരുന്നതായും NIA പറയുന്നു. തീർത്ഥാടന കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും അതുവഴി സംസ്ഥാനത്ത് മതസ്പർദ്ദ വളർത്തി കലാപം സൃഷ്ടിക്കാനുമായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും എൻഐഎ വെളിപ്പെടുത്തി.