ദില്ലി : സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്ത മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ദില്ലി കോടതിയിലാണ് എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.
ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് തുടങ്ങിയവയിലൂടെ ഇസ്ലാമിക് സ്റ്റേറ്റിന് പ്രചാരണം നടത്തി ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്‌തെന്നാണ് എൻഐഎ കണ്ടെത്തിയത്.
മലപ്പുറം സ്വദേശി അബുയാഹിയ (മുഹമ്മദ് ആമീൻ), കണ്ണൂർ സ്വദേശി മുഷബ് അൻവർ, കൊല്ലം സ്വദേശി റാഹിസ് റഷീദ് എന്നിവർക്കെതിരെയാണ് എൻഐഎ കുറ്റപ്പത്രം ചുമത്തിയിരിക്കുന്നത്. കണ്ണൂർ-താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരുൾപ്പെടെ പത്ത് പേരെയായിരുന്നു കേസിൽ എൻഐഎ അറസ്റ്റ് ചെയ്തത്.
‘ആകെ പത്തു പേർക്കെതിരെയാണ് എൻഐഎ സ്വമേധയാ കേസെടുത്തത്. മറ്റ് ഏഴ് പേരിൽ ചിലരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മൊഹമ്മദ് ആമീൻ 2020 മാർച്ചിൽ കശ്മീരിലെത്തി. റഹീസ് റഷീദിന്റെ കൂടി സഹായത്തോടെ കശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. പ്രതികൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയിലേക്ക് ധനസമാഹരണം നടത്തൽ, സമാന മനസ്കരായ യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയിട്ടുള്ളതായി എൻഐഎ സംഘം വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം കേസിൽ അന്വേഷണം തുടരുമെന്നാണ് എൻഐഎ സംഘം അറിയിച്ചിരിക്കുന്നത്. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അടുത്തിടെ ഈ കേസിൽ എൻഐഎ സംഘം അറസ്റ്റ് ചെയ്തിരുന്നു.