ശ്രീനഗര്‍: ജമ്മുകശ്മീരിലെ ചാനാപോറയില്‍ ഭീകരരില്‍ നിന്നും ആയുധ ശേഖരം കണ്ടെത്തിയ കേസില്‍ അഞ്ചു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ. ഭീകരവിരുദ്ധ നിയമത്തിലെ ആംസ് ആക്‌ട് സെക്ഷന്‍ 25(1 എഎ) 120ബി, 204 വകുപ്പ് 17,18,20,38,39 എന്നിവ ചേര്‍ത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
കേസിൽ അഞ്ചുപേരാണ് പ്രതികൾ. അഞ്ചുപേരും ലഷ്‌ക്കര്‍ ഇ തൊയ്ബ ബന്ധമുള്ള ദി റസിസ്റ്റന്റ് ഫോഴ്‌സ് എന്ന ഭീകരസംഘടനയിലെ സജീവ അംഗങ്ങളാണ്. ജമ്മുകശ്മീരില്‍ പണ്ഡിറ്റുകളേയും മറ്റ് പ്രമുഖ വ്യക്തികളേയും കൊല്ലുന്നതിനായി ഭീകര്‍ക്ക് ആയുധങ്ങളും പണവും മയക്കുമരുന്നും താമസവും ഒരുക്കികൊടുക്കുക എന്നതായിരുന്നു ഈ അഞ്ചംഗ സംഘം ചെയ്തിരുന്നത്. എല്ലാവരുടേയും മൊബൈല്‍ ഫോണില്‍ നിന്നും പാകിസ്ഥാന്‍ ബന്ധവും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ശ്രീനഗറിലെ ചാന്‍പോറയിലെ ഖാന്‍ കോളനിയില്‍ മുഷ്താഖ് അഹമ്മദ് ഗനിയുടെ മകന്‍ ആമിര്‍ മുഷ്താഖ് ഗാനി, ബട്ടാപോറയിലെ ഇഷാന്‍ ഉള്‍ ഹഖ് വാനിയുടെ മകന്‍ അദ്‌നാന്‍ അഷ്‌സാന്‍ വാനി, ബുദ്ഗാമിലെ സോഹൂമ ഗ്രാമത്തിലെ ഗുലാം അഹമ്മദ് ഹജാമിന്റെ മകന്‍ ആഷിഖ് ഹുസൈന്‍ ഹജാം, അതേ ഗ്രാമത്തിലെ ഗുലാം മുഹമ്മദ് ദാറിന്റെ മകന്‍ ഗുലാം മൊഹിയുദ്ദീന്‍ ദാര്‍, താലാബ് ഖാതികാനിലെ സാദ്ദിഖ് ഹുസൈന്റെ മകന്‍ ഫൈസല്‍ മുനീര്‍ എന്നിവരാണ് ആയുധസഹിതം പിടിയിലായത്.