ബാരാമുള്ള: ബാരാമുള്ളയിൽ എൻഐഎയുടെ മിന്നൽ റെയ്ഡ് (NIA Raid In Baramulla). തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ആണ് റെയ്ഡ് നടക്കുന്നത്. ജമാഅത്തെ ഇസ്ലാമിയ മുൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ ഗനി വാനിയുടെയും പിർ തൻവീറിന്റെയും വീട്ടിലുമുൾപ്പെടെ റെയ്ഡ് തുടരുകയാണെന്നാണ് വിവരം. അതേസമയം ഫെബ്രുവരിയിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി അമീറിന്റെ പ്രസിഡന്റിനെയും മറ്റ് അഞ്ച് അംഗങ്ങളെയും എസ്‌ഐഎ എട്ട് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
സംഘടനയുമായി ബന്ധമുള്ള അരഡസനിലധികം പേരെ എസ്ഐഎ വിളിച്ചുവരുത്തിയിരുന്നു. വിദേശ ധനസഹായവും ജമാഅത്തിന്റെ വിദേശ പ്രവർത്തനങ്ങളും കൂടാതെ ജമ്മുകശ്മീരിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദ്യം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീവ്രവാദ ഫണ്ടിംഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ള ജമാഅത്തിന്റെ സ്വത്തുക്കളും അന്വേഷണത്തിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം.
അതേസമയം 12 ജെയ്‌ഷെ മുഹമ്മദ് ഭീകരർ കശ്മീരിലേക്ക് നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോർട്ട്. ഫെബ്രുവരി 13-14 തീയതികളിൽ ജുമാഗുണ്ടിലെ (കേരൻ സെക്ടർ) കാടുകൾ വഴി രണ്ട് വ്യത്യസ്ത ബാച്ചുകളിലായി 12 വിദേശ വംശജരായ ജെയ്‌ഷെ ഇഎം ഭീകരർ കശ്മീരിൽ പ്രവേശിച്ചതായി ഇന്റലിജൻസ് മുന്നറിയിപ്പിൽ പറയുന്നു. ഭീകരരുടെ കൈവശം സാറ്റ്‌ലൈറ്റ് ഫോണുകളും ഗ്രനേഡുകളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.