ക്രിക്കറ്റ് നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കാന്‍ എംസിസി തീരുമാനിച്ചതാണ് ഏറ്റവും വലിയ മാറ്റം. നേരത്തേ ക്രിക്കറ്റിന്റെ (Cricket) മാന്യതയ്ക്കു നിരക്കാത്തതാണ് മങ്കാദിങെന്നായിരുന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. ഐപിഎല്ലില്‍ ജോസ് ബട്‌ലറെ പുറത്താക്കാന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മങ്കാദിങ് പ്രയോഗിച്ചത് വലിയ വിവാദമായിരുന്നു.
പുതിയ നിയമങ്ങള്‍ ഈവര്‍ഷം ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ക്രിക്കറ്റ് നിയമങ്ങള്‍ പരിഷ്‌കരിക്കുന്ന അന്തിമ സമിതിയാണ് എംസിസി. അതുപോലെ ബൗളിങിനിടെ ബൗളര്‍മാര്‍ പന്തില്‍ ഉമിനീര് പ്രയോഗിക്കുന്നത് പൂര്‍ണമായി വിലക്കാന്‍ ഇപ്പോള്‍ എംസിസി തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ കൊവിഡ് മഹാമാരിക്കു ശേഷമായിരുന്നു രോഗവ്യാപനം തടയുന്നതിനായി ബൗളര്‍മാര്‍ ഉമിനീര് പ്രയോഗിക്കരുതെന്ന നിബന്ധന വച്ചത്. ഇപ്പോള്‍ ഉമിനീരിന്റെ ഉപയോഗം പൂര്‍ണമായി വിലക്കാനുള്ള തീരുമാനമാണ് എംസിസി എടുത്തിരിക്കുന്നത്.
ക്യാച്ചിലൂടെ ബാറ്റര്‍ പുറത്തായാല്‍ താരം പിച്ചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും പിന്നീട് വരുന്നയാള്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് ബാറ്റേന്തേണ്ടത്. ഓവറിലെ അവസാന പന്തിലാണ് പുറത്താകലെങ്കില്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ താരം വരിക. മത്സരത്തിനിടെ ആരാധകരോ മൃഗങ്ങളോ മൈതാനത്ത് പ്രവേശിച്ചാലും മറ്റെന്തെങ്കിലും തടസമുണ്ടായാലും അംപയര്‍ ഡെഡ് ബോള്‍ വിളിക്കും.