കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി ലഹരികടത്താന്‍ (Drugs Seized) ശ്രമിച്ച നൈജീരിയന്‍ യുവതികള്‍ പിടിയിൽ. നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. റിമാൻഡിലായ യുവതികളെ കാക്കനാട് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് യുവതികൾ ലഹരികടത്താന്‍ ശ്രമിച്ചത്. അഞ്ചരക്കോടി രൂപയുടെ കൊക്കെയ്നുമായാണ് നൈജീരിയൻ വനിതകൾ പിടിയിലായത്. മുബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്‍റെ ഭാഗമാണ് യുവതികളെന്നാണ് ഡിആർഐ കണ്ടെത്തൽ. സംശയം തോന്നാതിരിക്കാൻ ആഫ്രിക്കയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കെത്തി അവിടെനിന്നാണ് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇവർ ലഹരി ഇടപാടുകൾ നടത്തിയിരുന്നത്.
നൈജീരിയൻ സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ് എന്നിവരെയാണ് ഡയറക്ടര്‍ ഓഫ് റവന്യൂ ഇന്‍റലിജന്‍സ് അറസ്റ്റ് ചെയ്തത്. ദോഹ വഴിയുള്ള വിമാനത്തിലെത്തിയ കാനേ സിം പേയുടെ ബാഗിൽ നിന്ന് 580 ഗ്രാം കൊക്കെയ്നാണ് പിടികൂടിയത്.അന്താരാഷ്ട്ര വിപണിയിൽ അഞ്ചരക്കോടി വിലമതിക്കും ഈ ലഹരിമരുന്ന്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ ബാഗ് ഡിആർഐ പരിശോധിച്ചത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നെടുമ്പാശേരിയിലെ ഹോട്ടലിൽ തങ്ങുകയായിരുന്ന സിവി ഒലോത്തി ജൂലിയറ്റിനായാണ് കൊക്കൈയ്ൻ എത്തിച്ചതെന്ന വിവരം കിട്ടുന്നത്.വാട്സാപ്പിൽ കാനോ സിം പേ യോട് സിവി ഒലോത്തിയെ ബന്ധപ്പെടാൻ ഡിആർഐ ആവശ്യപ്പെട്ടു.
കൂട്ടുകാരി പിടിയിലായ വിവരം അറിയാതെ സിവി ഒലോത്തി ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്നാണ് ഡിആർഐ സിവി ഒലോത്തിയേയും അറസ്റ്റ് ചെയ്യുന്നത്. നാല് വർഷമായി മുബൈ കേന്ദ്രീകരിച്ചാണ് സിവി ഒലോത്തിയുടെ പ്രവർത്തനങ്ങൾ. സംശയം തോന്നാതിരിക്കാൻ നൈജീരിയയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് എത്തി അവിടെ നിന്ന് ഇന്ത്യയിലെ വിവിധ എയർപോർട്ടിൽ വച്ചായിരുന്നു ലഹരിമരുന്ന് ഇവർ കൈമാറിയിരുന്നത്. മുബൈ ഡിആർഐ യിൽ നിന്ന് ലഹരിഇടപാടിന്‍റെ വിവരങ്ങൾ ശേഖരിച്ച ശേഷം ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യാനാണ് ഡിആർഐ തീരുമാനം. ഇതിൽ ഇനിയും കൂടുതൽ സംഘങ്ങൾ ഉണ്ടോ എന്നതുൾപ്പെടെ അന്വേഷിച്ചു വരികയാണ്.