തിരുവനന്തപുരം : കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ചമച്ച് എം കോം പ്രവേശനം നേടിയ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാലയുടെ ആജീവനാന്ത വിലക്ക്. ഇതോടെ ഇനി നിഖിലിന് ഇനി കേരള സർവകലാശാലയിൽ പഠിക്കാനോ പരീക്ഷ എഴുതാനോ കഴിയില്ല. സർവകലാശാല സിൻഡിക്കറ്റാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
നിഖിൽ പഠിച്ചിരുന്ന കായംകുളം എംഎസ്എം കോളേജ് അദ്ധ്യാപകരെയും കോളേജ് അധികൃതരെയും വിളിച്ചുവരുത്തും. രജിസ്ട്രാറുടെ നേതൃത്വത്തിൽ പ്രത്യേക സമിതി വിശദീകരണം തേടും. അതേസമയം സംസ്ഥാനത്തിനു പുറത്തുനിന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവകലാശാല പ്രത്യേക സെൽ രൂപീകരിച്ചു.
നിഖിൽ പ്രവേശനത്തിനായി ഹാജരാക്കിയ കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല രജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിഖിലിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്യുകയും എസ്എഫ്ഐ യിൽ നിന്നും സിപിഎമ്മിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.