നാളെ ഒറ്റ ദിനം കൊണ്ട് മാത്രം രാജ്യത്തിന് സമർപ്പിക്കപ്പെടുന്നത് ഒൻപത് വന്ദേഭാരത് ട്രെയിനുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകൾ രാജ്യത്തിന് സമർപ്പിക്കുന്നത്. കേരളത്തിനനുവദിച്ച രണ്ടാം വന്ദേ ഭാരതിനൊപ്പം പാറ്റ്‌ന – ഹൗറയും റാഞ്ചി – ഹൗറയും നാളെ ഉദ്ഘാടനം ചെയ്യും.
നിലവിൽ 25 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്തു സർവീസ് നടത്തുന്നത്. ഒൻപതു ട്രെയിനുകൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 34 ആകും. വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക .
അതെ സമയം കാസർഗോഡ് –തിരുവനന്തപുരം റൂട്ടിൽ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിനു മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജംക‍്‍ഷൻ, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ.
ട്രെയിൻ ഇന്നലെ വിജയകരമായ ട്രയൽറൺ പൂർത്തിയാക്കിയിരുന്നു. ഉദ്ഘാടന സർവീസ് നാളെ ഉച്ചയ്ക്ക് 12.30ന് കാസർഗോഡ് നിന്ന് ആരംഭിക്കും. ഇതിൽ ക്ഷണം ലഭിച്ചവർക്കു മാത്രമാണു പ്രവേശനം. യാത്രക്കാരുമായുള്ള ആദ്യ സർവീസ് 26ന് വൈകുന്നേരം 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. രാത്രി 11.55ന് കാസർകോട്ടെത്തും. തിരികെ 27ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് തിരുവനന്തപുരത്തെത്തും.