ഇന്ത്യ – കാനഡ നയതന്ത്രബന്ധം മോശമായി തുടരുന്നതിനിടെ ഇന്ത്യയിലെ കനേഡിയൻ കോണ്‍സുലേറ്റിൽ ജോലിചെയ്തിരുന്ന ഇന്ത്യക്കാരായ ജീവനക്കാരെ പിരിച്ച് വിട്ട് കാനഡ. ഇതോടെ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്ര തർക്കം സമവായമില്ലാതെ തുടരും എന്നാണ് റിപ്പോർട്ട്.
നേരത്തെ ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ നേരത്തെ വിദേശകാര്യമന്ത്രാലയത്തിൻ്റെ നിർദ്ദേശ പ്രകാരം തിരികെ വിളിച്ചിരുന്നു. ഇന്ത്യയില്‍ ജോലി ചെയ്യുന്ന നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് വിവരം.അതേസമയം വിസയുടെ പ്രവർത്തനങ്ങള്‍ തടസ്സപ്പെടില്ലെന്നും ഇന്ത്യക്കാരെ സന്ദർശനത്തിനും പഠനത്തിനും ജോലിക്കുമെല്ലാം കാനഡയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കനേഡിയൻ അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബറിൽ ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തില്‍ ഇന്ത്യൻ സർക്കാരിന് പങ്കെണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെയാണ് ഇന്ത്യ – കാനഡ നയതന്ത്രബന്ധത്തിൽ വിള്ളലുണ്ടായത്. കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റിൽ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്. ട്രൂഡോയുടെ ആരോപണത്തെ അസംബന്ധമെന്നു വിശേഷിപ്പിച്ച ഇന്ത്യ, തീവ്രവാദികള്‍ക്കു കാനഡ അഭയം കൊടുക്കുകയാണെന്നും യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ട്രൂഡോ ശ്രമിക്കുന്നതെന്നും തിരിച്ചടിച്ചു.
2023 ജൂണ്‍ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപമാണ് ഹർദ്ദീപ് സിംഗ് നിജ്ജർ കൊല്ലപ്പെടുന്നത്. ക്രിമിനൽ കുറ്റകൃത്യങ്ങളിൽ സജീവമായിരുന്ന നിജ്ജർ രണ്ട് മാഫിയ ഗ്യാങ്ങുകൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. കാറിലെത്തിയ അക്രമി സംഘം നിജ്ജറിനെതിരെ വെടിയുതിർക്കുകയായിരുന്നു. നിജ്ജാറിനു നേരെ ഉതിർത്ത 50 വെടിയുണ്ടകളിൽ 34 വെടിയുണ്ടകൾ ശരീരത്തിൽ തുളച്ചുകയറി.