ദില്ലി : രാജ്യത്ത് നടപ്പിലാക്കിയ സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതി പ്രകാരം 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭ്യമാക്കും.
2 ലക്ഷം കോടി രൂപയാണ് പദ്ധതി നടപ്പാക്കാനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് പൂർണ്ണമായും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും ബജറ്റ് അവതരിപ്പിക്കവേ മന്ത്രി വ്യക്തമാക്കി. ആഗോളസാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ പാതയിലാണ്. വെല്ലുവിളികള്‍ക്കിടയിലും രാജ്യം ഭദ്രമായ നിലയില്‍ വളരുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെ ഇന്ത്യ ലക്ഷ്യമിട്ടുള്ളതാണു ബജറ്റെന്നും മന്ത്രി പറഞ്ഞു.