ദില്ലി: തൊണ്ണൂറുകളിൽ സ്വന്തം നാട്ടിൽ നിന്നും പാലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകൾ കശ്മീരിലേക്ക് തിരികെയെത്തുമ്പോൾ ആരും തടയില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. കാശ്മീരി പണ്ഡിറ്റുകൾ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന ദിവസം അടുത്തുകഴിഞ്ഞുവെന്നും ആ ദിവസം ഉടൻ വരട്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവ്രേഹ് ആഘോഷത്തിന്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെ കശ്മീരി ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കശ്മീരി പണ്ഡിറ്റുകളുടെ പ്രശ്നം എത്രയും വേഗത്തിൽ പരിഹരിക്കുമെന്നും ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണെന്നും മോഹൻ ഭഗവത് പറഞ്ഞു.
തൊണ്ണൂറുകളിൽ കശ്മീരി പണ്ഡിറ്റുകൾ തീവ്രവാദം കാരണമാണ് കശ്മീർ വിട്ടത്. എന്നാൽ മടങ്ങിയെത്തുമ്പോൾ, സുരക്ഷയും ഉപജീവനവും ഉറപ്പുനൽകിക്കൊണ്ട് ഹിന്ദുക്കളായും ഭാരതഭക്തരായും മടങ്ങുമെന്ന് കശ്മീരി പണ്ഡിറ്റുകൾ ദൃഢനിശ്ചയം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളായി നമ്മുടെ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടുന്നതിന്റെ ഭാരം പേറിയാണ് ജീവിക്കുന്നതെന്നും, അവർ തോൽവി ഏറ്റുവാങ്ങാതെ വെല്ലുവിളികൾ നേരിടണമെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.