തിരുവനന്തപുരം: പേട്ടയിൽ 19 മണിക്കൂറോളം കാണാമറയത്തിരുന്ന കുട്ടി കൊച്ചുവേളിയിലെ പൊന്തക്കാട്ടിൽ എങ്ങനെയെത്തി എന്നതിന്റെ കാരണം കണ്ടെത്താനാകാതെ പോലീസ്. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനകൾ എങ്ങുമെത്തിയിട്ടില്ല. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കുട്ടിയുടെ മൊഴിയിലാണ് പോലീസിന്റെ പ്രതീക്ഷ. കുട്ടിയ്ക്ക് പരിചയമുള്ള സ്ഥലമായതിനാൽ ഒറ്റയ്ക്ക് നടന്നു പോകാനുള്ള സാധ്യതയിൽ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല.
ബിഹാര്‍ സ്വദേശികളായ അമര്‍ദിപ്‌റബീന ദേവി ദമ്പതികളുടെ രണ്ടരവയസുകാരിയായ മകള്‍ മേരിയെ തികളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കാണാതായത്. പേട്ട ഓള്‍ സെയ്ന്റ്സ് കോളേജിന് സമീപത്തു മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് കാണാതായത്. തുടര്‍ന്ന് പോലീസും നാട്ടുകാരും പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. തുടർന്ന് 19 മണിക്കൂറിനു ശേഷം രാത്രി ഏഴരയോടെ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള ഓടയില്‍ ഉപേക്ഷിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. രാവിലെ പോലീസ് ഈ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നതാണ്. തട്ടിക്കൊണ്ടുപോയവര്‍ രാത്രിയോടെ കുട്ടിയെ ഈ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു കടന്നുകളഞ്ഞതാകാനാണ് സാധ്യതയെന്നു പോലീസ് പറഞ്ഞു.