മോസ്കോ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റഷ്യയിലെത്തി. വിമാനത്തെ ഒഴിവാക്കി സ്വന്തം ആഡംബര കവചിത ട്രെയിനിലാണ് കിം റഷ്യയിലെത്തിരിക്കുന്നത്. നാലു വർഷത്തിനുശേഷമാണ് പുട്ടിൻ -കിം ജോങ് ഉൻ കൂടിക്കാഴ്ച നടക്കുന്നത്.
റഷ്യൻ അതിർത്തിയായ് ഖസാനിൽ സ്വാഗത പരിപാടികൾ നടന്നതായി ജപ്പാൻ മാദ്ധ്യമമായ ജെഎൻഎൻ റിപ്പോർട്ട് ചെയ്തു. പുട്ടിനുമായി ചർച്ച നടക്കുന്ന വ്ലാദിവോസ്തോക് ഇവിടുന്ന് 150 കിലോമീറ്റർ അകലെയാണ്.വിദേശകാര്യ മന്ത്രി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, ആയുധ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ തുടങ്ങിയവർ യാത്രയിൽ ഒപ്പമുണ്ട്. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമെന്ന് ഉത്തരകൊറിയയിലെയും റഷ്യയിലെയും സ്റ്റേറ്റ് മീഡിയ വ്യക്തമാക്കിയെങ്കിലും എന്ന്, എപ്പോൾ എന്നൊന്നും സംബന്ധിച്ച് വിവരമില്ല. കിം ജോങ് ഉന്നിന്റെ പച്ച നിറത്തിലുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ഉയർന്ന സുരക്ഷയുള്ള 90 മുറികളുണ്ട്. പരമാവധി വേഗം മണിക്കൂറിൽ 60 കി.മീ മാത്രമാണ്. യാത്രയിൽ സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് അകമ്പടിയായി ഉണ്ടായിരുന്നു. ഈ ട്രെയിനിന് സഞ്ചരിക്കാൻ വേണ്ടി മാത്രം ഉത്തര കൊറിയയിൽ 20 റെയിൽവേ സ്റ്റേഷനുകൾ നിർമിച്ചിട്ടുണ്ട്.
കിം ജോങ് ഉൻ ഈ മാസം അവസാന വാരത്തോടെ റഷ്യ സന്ദർശിച്ച് പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് റിപ്പോർട്ട് അമേരിക്കയാണ് ആദ്യം പുറത്ത് വിട്ടത്.യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് ആയുധ സഹായം നൽകുന്നതു സംബന്ധിച്ച് ഇരു നേതാക്കളും നടത്തുന്ന സുപ്രധാന ചർച്ചകളും ഇതിലുൾപ്പെടുമെന്നും അമേരിക്ക പുറത്ത് വിട്ട റിപ്പോർട്ടിലുണ്ടായിരുന്നു
നേരത്തെ റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു നടത്തിയ ഉത്തര കൊറിയൻ സന്ദർശനത്തിനിടെ റഷ്യക്ക് ആയുധം വിൽക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായി അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ ഉപദേഷ്ടാവ് ജോൺ കിർബി ആരോപിച്ചിരുന്നു.
ഹ്വാസോങ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള പല മാരക ആയുധങ്ങളും റഷ്യൻ പ്രതിരോധ മന്ത്രിയുടെ സന്ദർശന വേളയിൽ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു. കോവിഡ് കാലഘട്ടത്തിന് ശേഷം ഉത്തര കൊറിയയിൽ എത്തിയ ആദ്യ വിദേശ അതിഥിയായിരുന്നു സെർജി ഷൊയ്ഗു. സന്ദർശന വേളയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച പുട്ടിന്റെയും കിമ്മിന്റെയും കത്തുകൾ കൂടിക്കാഴ്ചക്കിടെ കൈമാറുകയും ചെയ്തു.
ആയുധങ്ങൾ നൽകുന്നതിന് പകരമായി റഷ്യ എന്താകും ഉത്തര കൊറിയക്ക് പ്രതിഫലമായി നൽകുകയെന്ന ആശങ്കയിലാണ് അമേരിക്കയും ഉത്തര കൊറിയയുടെ ബദ്ധ വൈരികളായ ദക്ഷിണ കൊറിയയും. അമേരിക്കയും ദക്ഷിണ കൊറിയയും ജപ്പാനും നടത്തിയതിന് സമാനമായി റഷ്യയും ചൈനയും ഉത്തര കൊറിയയും സംയുക്ത സൈനിക പരിശീലനം നടത്തണമെന്ന നിർദേശം റഷ്യൻ പ്രതിരോധ മന്ത്രി മുന്നോട്ടുവെച്ചതായി ദക്ഷിണ കൊറിയയുടെ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തെയും റഷ്യ- യുക്രെയ്ൻ യുദ്ധമുഖത്ത് ഉത്തര കൊറിയൻ ആയുധങ്ങളുടെ സാന്നിദ്ധ്യം നേരത്തെയും സ്ഥിരീകരിച്ചിട്ടുണ്ട്. ആയുധങ്ങൾ വികസിപ്പിക്കുന്നതിലുള്ള അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്തരകൊറിയ അതീവ വിനാശകാരികളായ ആയുധങ്ങൾ റഷ്യക്ക് കൈമാറുമോ എന്ന ഭയത്തിലാണ് ലോകം