കോട്ടയം: സ്പീക്കർ ഷംസീറിന്റെ ‘മിത്ത്’ വിവാദത്തിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി എൻഎസ്എസ്. ‘മിത്ത്’ പരാമര്‍ശത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ എന്‍എസ്എസ് നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണമെന്നും തിരുത്തണമെന്നും അല്ലാതെ പിന്മാറില്ലെന്നും സംഘടന വ്യക്തമാക്കി. തുടര്‍സമരരീതികള്‍ നാളത്തെ യോഗത്തില്‍ തീരുമാനമാകുമെന്നാണ് വിവരം.
പ്രതിഷേധത്തില്‍ ഇതരസംഘടനകളുമായി യോജിക്കണോ, എന്‍എസ്എസ് മാത്രം മതിയോ എന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. എംവി ഗോവിന്ദന്‍ നിലപാടില്‍ മാറ്റം വരുത്തിയെങ്കിലും സ്പീക്കര്‍ വിഷയത്തില്‍ മാപ്പു പറയണമെന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് അറിയിക്കണമെന്നതാണ് എന്‍എസ്എസിന്റെ പൊതുവികാരം.