കൊല്ലം: പുനലൂർ താലൂക്കാശുപത്രിയിൽ ആന്റിബയോട്ടിക് കുത്തിവയ്പ്പ് എടുത്ത 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ സലൈൻ വാട്ടർ പരിശോധനയ്‌ക്ക് അയക്കും. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് 11 പേർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. ശിശുരോഗ വിഭാഗം അടക്കമുള്ള വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണ് കുത്തിവയ്പ്പിന് ശേഷം അസ്വസ്ഥത ഉണ്ടായത്. അസ്വസ്ഥത ഉണ്ടായവരിൽ മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ് ടിയിൽ ആശുപത്രിയിലേക്ക് രാത്രി മാറ്റി. മറ്റ് എട്ടുപേരെ പുനലൂർ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എന്നാൽ രോഗികൾക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ കൂട്ടിരിപ്പുകാർ ആശുപത്രി അധികൃതരുമായി വാക്കുതർക്കമായി. നാട്ടുകാരും സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. ആന്റിബയോട്ടിക്ക് നേർപ്പിക്കാൻ ഉപയോഗിക്കുന്ന സലൈൻ വാട്ടറിലാണ് സംശയമുയരുന്നത്.
ആന്റിബയോട്ടിക്ക് മരുന്നിന്റെയും സലൈൻ വാട്ടറിന്റെയും ഉപയോഗം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഇവ പരിശോധനയ്‌ക്ക് അയക്കും. കുഴപ്പമുണ്ടെന്ന് കണ്ടെത്തിയാൽ ഡിസ്റ്റിക് വാട്ടറിന്റെ മുഴുവൻ ബാച്ചു പിൻവലിക്കേണ്ടി വരും. അതേസമയം 11 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.