കോട്ടയം: കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് മറുപടിയുമായി (NSS) എന്‍എസ്‌എസ്. സില്‍വര്‍ ലൈനിന് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ലെന്ന് എന്‍എസ്എസ് വ്യക്തമാക്കി. സ്ഥലം നഷ്ടമാകുന്ന ഒരു താലൂക്ക് യൂണിയന്‍ നേതാവാണ് മാടപ്പള്ളി സന്ദര്‍ശിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയതെന്നും എന്‍എസ്എസ് പറഞ്ഞു.
കെ റെയിലിനെതിരെ നടക്കുന്ന പ്രതിഷേധം ആസൂത്രിതമാണെന്നും ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ നടന്ന പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും എത്തിയിരുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം ഉയര്‍ത്തിയിരുന്നു. ഇതിന് മറുപടിയായാണ് എന്‍എസ്എസിന്റെ പ്രതികരണം.
കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയില്‍ സമരത്തിന് എത്തിയിരുന്നുവെന്നാണ് കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാണിച്ചത്. ഇത് 1957-59 കാലമല്ലെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്നും കോടിയേരി പറഞ്ഞു.ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് സമരത്തിനുള്ള ആലോചനകള്‍ നടന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം മതമേലധ്യക്ഷനും സമുദായ നേതാവും ഇതില്‍ പങ്കെടുത്തുവെന്നുമാണ് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്.