വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ ബോക്‌സ് ഓഫീസിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു. അനുപം ഖേർ നായകനായ ചിത്രം രണ്ടാം വാരാന്ത്യത്തിൽ കളക്ഷൻ 150 കോടി രൂപ പിന്നിട്ടു. ഇന്ത്യൻ ചലച്ചിത്ര നിരൂപകനും ട്രേഡ് അനലിസ്റ്റുമായ തരൺ ആദർശ് തന്റെ ട്വിറ്റർ ഹാൻഡിൽ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പങ്കുവച്ചിരുന്നു. ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ചിത്രം ആദ്യ ദിനം 3.55 കോടിയാണ് നേടിയത്. ആദ്യ ശനിയാഴ്ച 8.50 കോടി രൂപ സമ്പാദിച്ച് എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. ആദ്യ ഞായർ, തിങ്കൾ ദിവസങ്ങളിൽ യഥാക്രമം 15.10 കോടിയും 15.05 കോടിയും നേടിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറി. ആദ്യ ചൊവ്വാഴ്ച ചിത്രം 18 കോടി രൂപ നേടികൊണ്ട് ആകെ കളക്ഷൻ 60.20 കോടി രൂപയായി. ഒരു പ്രവൃത്തിദിനത്തിലെ ഈ ഇരട്ട അക്ക കണക്ക് മഹാമാരിക്ക് ശേഷം മറ്റ് ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തു. ബുധനാഴ്ച 19.05 കോടി രൂപയും വ്യാഴാഴ്ച 18.05 കോടി രൂപയും രണ്ടാം വെള്ളിയാഴ്ച 19.15 രൂപയും രണ്ടാം ശനിയാഴ്ച 24.80 രൂപയും നേടി ‘ദ കശ്മീർ ഫയൽസ്’ ഉയർന്ന സംഖ്യകൾ രേഖപ്പെടുത്തി. ഞായറാഴ്ച ചിത്രം 26.20 കോടി നേടി, മൊത്തം കളക്ഷൻ 167.45 കോടി രൂപയായി.
1990-ലെ കാശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ ചുറ്റിപ്പറ്റിയുള്ള ഹാർഡ് ഹിറ്റിംഗ് ഡ്രാമയിൽ അനുപം, പല്ലവി ജോഷി, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പുനീത് ഇസ്സാർ, മൃണാൾ കുൽക്കർണി തുടങ്ങിയവർ അഭിനയിക്കുന്നു.ഉത്തർപ്രദേശ്, ത്രിപുര, ഗോവ, ഹരിയാന, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ചിത്രത്തിന് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.