ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമെന്ന പദവി സ്വന്തമാക്കി ഉത്തർപ്രദേശ്. ഇതുവരെ അഞ്ച് കോടി ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്.
‘ഉത്തർപ്രദേശിലെ ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാധാന്യം നൽകുന്നു. സംസ്ഥാനത്തെ ഒരോ സാധാരണക്കാരനും ആയുഷ്മാൻ കാർഡ് ലഭ്യമാക്കണമെന്ന് അദ്ദേഹം അധികൃതർക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. തത്ഫലമായി സംസ്ഥാനത്തെ പിന്നോക്കം നിൽക്കുന്ന ഓരോ പൗരനും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാനുള്ള സാഹചര്യം ഉറപ്പാക്കി’ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു.
യുപിയിൽ ഇതുവരെ 50,017,920 ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്, സാധാരക്കാരായ 74,382,304 പേർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്. സംസ്ഥാനത്ത് 3,716 ആശുപത്രികളാണ് ആയുഷ്മാൻ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഇതുവരെ 3,481,252 കേസുകൾക്കാണ് ആയുഷ്മാൻ പദ്ധതിയുടെ സേവനം ലഭിച്ചത്.
ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ഇതുവരെ 837,700 ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്. പദ്ധതിയ്‌ക്ക് കീഴിൽ 19 സ്വകാര്യ ആശുപത്രികളും 16 സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതർ, ആശാ വർക്കർമാർ തുടങ്ങിയവർ വീടുകളിലെത്തിയും ആയുഷ്മാൻ കാർഡിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.