ലണ്ടന്‍: എട്ട് മാസം മുമ്പ് നഴ്‌സ് ആയി യു.കെയില്‍ എത്തിയ മലപ്പുറം സ്വദേശിനി മരിച്ചു. മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യുവതി ചികിത്സയിൽ കഴിയുകയായിരുന്നു. യുകെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ്ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ആണ് അഞ്ചു ജോലി ചെയ്‍തിരുന്നത്. കഠിനമായ തലവേദനയെ തുടര്‍ന്ന് സൗത്ത്മീഡ് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ട്യൂമര്‍ എന്ന വില്ലൻ അഞ്ജുവിന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചുവെന്ന് മനസ്സിലായത്.
തുടർന്ന് അഞ്ജുവിനെ കഴിഞ്ഞ തിങ്കളാഴ്ച ശസ്‍ത്രക്രിയക്ക് വിധേയയാക്കുകയും ചെയ്തു. സര്‍ജറിക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ ബുധനാഴ്ചയോടെ സ്‍ട്രോക്ക് വന്നു. ചികിത്സ നടന്നുവരവെയായിരുന്നു അന്ത്യം.
നഴ്‍സിങ് ബിരുദധാരിയായ അഞ്ജു എട്ട് മാസം മുമ്പാണ് യുകെയില്‍ എത്തിയത്. അതിന് മുമ്പ് പഞ്ചാബിലെ റയാന്‍ സ്‍കൂളില്‍ നഴ്‍സായി ജോലി ചെയ്‍തിരുന്നു. ഭര്‍ത്താവ് വിനോഷ് വര്‍ഗീസ് ഡിപ്പന്‍ഡന്റ് വിസയില്‍ അഞ്ജുവിന്റെ അടുത്തെത്തിയിട്ട് വളരെ കുറച്ച് നാളെ ആയിട്ടുള്ളു. എട്ട് വയസുള്ള ഏക മകന്‍ അല്‍റൈന്‍ നാട്ടിലാണ്. ചുങ്കത്തറ മുതുകുളം അരിങ്ങട വീട്ടില്‍ തോമസ് അരിങ്ങടയുടെയും ബീന കുര്യാക്കോസിന്റെയും മകളാണ് അഞ്ജു വിനോഷ്.