പനാജി: ഗോവയില്‍ ആദ്യ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ എട്ടു വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 17നാണ് കുട്ടി ഗോവയില്‍ എത്തിയത്. പുനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം കുതിക്കുകയാണ്. ഇന്നലെ രാവിലെ വരെയുള്ള ഔദ്യോഗിക കണക്കു പ്രകാരം 578 പേർക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെ വരെ 422 പേർക്കായിരുന്നു ആകെ ഒമിക്രോൺ ബാധിച്ചത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളം അടക്കം 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം എത്തും.
മാത്രമല്ല രാജ്യത്തെ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 10 സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രോഗവ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 19 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.