കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് കെ.മുരളീധരന്‍ എം.പി. ‘എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും’ എന്ന അവസ്ഥയാണ് കേരളത്തിന്‍റേതെന്ന് കെ.മുരളീധരന്‍ ശക്തമായി വിമർശിച്ചു.
രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
കൊച്ചിയിൽ കോൺഗ്രസിൻ്റെ 137-ാം സ്ഥാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരളീധരന്‍.
‘എരണം കെട്ടവന്‍ നാടു ഭരിച്ചാല്‍ നാടു മുടിയും എന്ന അവസ്ഥയാണ് കേരളത്തിന്റേത്. മര്യാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. മറ്റുള്ളവര്‍ ഭരിച്ചപ്പോഴും കേരളത്തില്‍ വവ്വാലുകളുണ്ടായിരുന്നു. എന്നാല്‍ അന്നൊന്നും നിപ്പ വന്നില്ല. രാഷ്ട്രപതിക്ക് മൂത്രപ്പുരയില്‍ വെള്ളം വയ്ക്കാന്‍ കഴിയാത്തവരാണ് സില്‍വര്‍ ലൈനുണ്ടാക്കുന്നത്’- കെ മുരളീധരൻ പിണറായിയെ പരിഹസിച്ചു.
മുഖ്യനെ മാത്രമല്ല മേയർ ആര്യ രാജേന്ദ്രനെതിരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു.
‘തിരുവനന്തപുരം മേയറെ വിമർശിച്ചതിൻ്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല.രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. ആരെങ്കിലും ചെയ്യുമോ. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ…?’- കെ മുരളീധരൻ ചോദിച്ചു.